ഇറാൻ ആക്രമണങ്ങൾക്ക് മറുപടി നൽകും; മുൻഗണന നയതന്ത്രത്തിനെന്ന് ജിസിസി

മനാമ/റിയാദ് : ഗൾഫ് മേഖലയിലെ ഇറാൻ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ അംഗരാജ്യങ്ങൾ സാധ്യതകൾ അവലോകനം ചെയ്യുകയാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ- ബുദൈവി. നയതന്ത്രപരമായ പരിഹാരങ്ങൾക്കാണ് മുൻഗണനയെന്നും റിയാദിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണം. പ്രതിസന്ധി പരിഹരിക്കാനുള്ള ഏത് നയതന്ത്ര നീക്കങ്ങളിലും ജിസിസി രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്നത് ആസൂത്രിതമായ ആക്രമണങ്ങളാണ്. ഇത്തരം നടപടികള്‍ പ്രാദേശിക സുസ്ഥിരതയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ്. പ്രതിസന്ധി പരിഹരിക്കാനുള്ള ഏത് ചര്‍ച്ചകളിലും കരാറുകളിലും ജിസിസി അംഗരാജ്യങ്ങളെ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ സാധിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്ക് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെങ്കിലും നയതന്ത്രപരമായ പരിഹാരത്തിനാണ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൾഫ് രാജ്യങ്ങൾ സംഘർഷത്തിൽ പങ്കാളിയല്ലെന്ന് ഇറാനെ അറിയിച്ചു. തന്ത്രപ്രധാന കടൽപ്പാതകളിലൂടെ ഗതാഗതം തടസ്സപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയ ഭാഗം കടന്നുപോകുന്ന ഹോര്‍മുസിൽ തടസ്സം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments