പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും കുതിപ്പ് തുടർന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ്; ലാഭത്തിൽ റെക്കോർഡ്

Image Credit : emirates.com
ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും 2025-26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നേട്ടവുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയോടെ 24.4 ബില്യൺ ദിർഹമാണ് ഗ്രൂപ്പിന്റെ നികുതിക്ക് മുമ്പുള്ള ലാഭം. ഇതിൽ എമിറേറ്റ്‌സ് എയർലൈൻ മാത്രം 22.8 ബില്യൺ ദിർഹം ലാഭം കൈവരിച്ചു.
മൊത്തം വരുമാനത്തിൽ മൂന്ന് ശതമാനം വളർച്ചയോടെ 150.5 ബില്യൺ ദിർഹം നേടിയ എയർലൈൻ, ഈ കാലയളവിൽ 53.2 ദശലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്. കമ്പനിയുടെ ബ്രാൻഡ് മൂല്യം 27 ശതമാനം ഉയർന്ന് 10.6 ബില്യൺ ഡോളറിലെത്തിയതും ശ്രദ്ധേയമായ നേട്ടമാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ ഗൾഫ് മേഖലയിലെ വ്യോമഗതാഗതത്തിന് വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും, കൃത്യമായ ആസൂത്രണത്തിലൂടെ സുരക്ഷിതമായ ആകാശപാതകൾ കണ്ടെത്താൻ സാധിച്ചതായി എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി.
വികസനത്തിന്റെ ഭാഗമായി 15 പുതിയ എയർബസ് A350 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ ഗ്രൂപ്പിന്റെ ആകെ വിമാനങ്ങളുടെ എണ്ണം 277 ആയി ഉയർന്നു. കൂടാതെ, ജീവനക്കാരുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവ് രേഖപ്പെടുത്തുകയും ആകെ ജീവനക്കാർ 1.3 ലക്ഷം കവിയുകയും ചെയ്തു.










0 comments