ഗൾഫിൽ 27ന് ബലിപെരുന്നാൾ

റിയാദ്/മസ്‌കത്ത് : ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് 27ന് ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കുമെന്ന് അധികൃതർ. സൗദി അറേബ്യയിൽ ബലിപെരുന്നാളിനായുള്ള മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതിയാണ് അറിയിച്ചത്. തിങ്കളാഴ്ച ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിനമായിരിക്കും. 26ന് അറഫ ദിനം ആചരിക്കും. തുടർന്ന് 27ന് പെരുന്നാൾ ആഘോഷിക്കും. ദുൽ ഹജ്ജ് മാസാരംഭം കുറിക്കുന്ന ചന്ദ്രക്കല ദർശനം പരിശോധിച്ചശേഷം 27ന് ആയിരിക്കും പെരുന്നാളെന്ന് ഒമാനും സ്ഥിരീകരിച്ചു.
മാസപ്പിറവി നിരീക്ഷിക്കാനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക സമിതികളെയും നിരീക്ഷണ കേന്ദ്രങ്ങളെയും നിയോഗിച്ചിരുന്നു.
വിവിധ മേഖലകളിൽനിന്നുള്ള ദൃക്‌സാക്ഷി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി മാസപ്പിറവി സ്ഥിരീകരിച്ചത്. ഹജ്ജ് തീർഥാടനത്തിന്റെ സുപ്രധാന ഘടകമായ അറഫ സംഗമം 26ന് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ മക്കയിലും പരിസര പ്രദേശങ്ങളിലുമായി ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കും. ബലിപെരുന്നാളിനോടനുബന്ധിച്ച് സൗദിയിൽ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.










0 comments