മുന്നറിയിപ്പുമായി ദുബായ് പൊലീസ്; തട്ടിപ്പ് ഇൻഷുറൻസ് കമ്പനികൾക്കെതിരെ ജാഗ്രതവേണം

ദുബായ് : ചില ഇൻഷുറൻസ് കമ്പനികളും ഓഫീസുകളും വഴി നടക്കുന്ന തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. പണമടയ്ക്കുന്നതിനുമുമ്പ് കമ്പനികളുടെ ലൈസൻസും രേഖകളും നിർബന്ധമായും പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അനധികൃത സ്ഥാപനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ വാഗ്‌ദാനങ്ങൾ പ്രചരിപ്പിച്ച് ആളുകളിൽനിന്ന് പണം തട്ടുന്ന പ്രവണത വർധിക്കുന്നു. വിപണിവിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് നൽകാമെന്ന പേരിൽ ആകർഷകമായ പരസ്യങ്ങൾ ഇവർ പ്രചരിപ്പിക്കാറുണ്ട്. വാഹന–ആരോഗ്യ ഇൻഷുറൻസുകൾ വേഗത്തിൽ ലഭ്യമാക്കുമെന്ന വാഗ്‌ദാനം കണ്ട് ശരിയായ പരിശോധന നടത്താതെ പണമടയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നതായും പൊലീസ് വ്യക്തമാക്കി.
യുഎഇയിൽ പ്രവർത്തിക്കുന്ന അംഗീകൃത ഇൻഷുറൻസ് കമ്പനികളെല്ലാം കർശന നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്ന വ്യക്തമായ നടപടിക്രമങ്ങൾ അവ പിന്തുടരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇടപാടുകൾക്കുമുമ്പ് കമ്പനികളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു. തട്ടിപ്പുകൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ട്. വ്യക്തികളുടെ ജാഗ്രതയാണ് ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരായ ആദ്യ പ്രതിരോധം. തട്ടിപ്പ് ശ്രമങ്ങൾ ഇ ക്രൈം പ്ലാറ്റ്ഫോം വഴിയോ 901 നമ്പറിലോ ഉടൻ അറിയിക്കണമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.









0 comments