ദുബായ് പൊലീസ്; 2026ൽ 1844 ദൗത്യം പൂർത്തിയാക്കി

ദുബായ് : ദുബായ് പൊലീസിലെ തിരച്ചിൽ, രക്ഷാപ്രവർത്തന വിഭാഗം ഇൗ വർഷം ആദ്യപാദത്തിൽ 1844 ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ. പൊതുസുരക്ഷ ശക്തിപ്പെടുത്താനും അടിയന്തര സാഹചര്യത്തിൽ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കാനുമായി നടത്തിയ പ്രവർത്തനങ്ങളാണ് ഇവയെന്നും അധികൃതർ വ്യക്തമാക്കി.
ആകെ ദൗത്യത്തിൽ 96 അപകട പ്രതികരണവും 105 ഗതാഗത സഹായ പ്രവർത്തനവും മണലിൽ കുടുങ്ങിയ വാഹനങ്ങളെ രക്ഷപ്പെടുത്തിയ എട്ട് ദൗത്യവും ഉൾപ്പെടുന്നു. 675 വാഹനം റോഡുകളിൽനിന്ന് നീക്കം ചെയ്തു. 288 കേസിൽ വാഹനങ്ങൾ, വീടുകൾ, ലിഫ്റ്റുകൾ എന്നിവ തുറക്കാനുള്ള സേവനം നൽകി. 237 പരിപാടികളിൽ സുരക്ഷാ ചുമതലയും സംഘം നിർവഹിച്ചുവെന്ന് തിരച്ചിൽ, രക്ഷാപ്രവർത്തന വിഭാഗം ഡയറക്ടർ കേണൽ ഖാലിദ് ഇബ്രാഹിം അറിയിച്ചു.
വ്യത്യസ്‌ത അടിയന്തര സാഹചര്യം അനുകരിച്ച് ആറുപരിശീലന അഭ്യാസവും 31 പ്രത്യേക ദൗത്യവും മറ്റ് പ്രവർത്തനവും സംഘങ്ങൾ നടത്തി. സമഗ്രപ്രവർത്തന സംവിധാനത്തിന്റെ ഭാഗമായാണ് ഗതാഗത രക്ഷാപ്രവർത്തന ജനറൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇവ നടപ്പാക്കിയത്. പ്രവർത്തന ഫലങ്ങൾ മേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ കാര്യക്ഷമതയും പ്രൊഫഷണലിസവും പ്രതിഫലിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ഇത് സഹായിക്കുന്നതായും വിലയിരുത്തുന്നു.
മാനവവിഭവശേഷി വികസനത്തിന് മുൻഗണന നൽകി യാഥാർഥ്യപരമായ പരിശീലന പരിപാടികൾ പൊലീസ് തുടരുകയാണ്. വാഹനാപകടങ്ങൾ, തീപിടിത്തങ്ങൾ, വീഴ്ചകൾ തുടങ്ങിയ അടിയന്തര സംഭവങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളിലും മനുഷ്യവിഭവങ്ങളിലും തുടർച്ചയായ നിക്ഷേപം നടത്തി സുരക്ഷ, രക്ഷാപ്രവർത്തനം എന്നീ മേഖലകളിൽ ആഗോള നിലവാരം ഉറപ്പാക്കാനുള്ള പ്രവർത്തനം തുടരുമെന്നും കേണൽ ഖാലിദ് ഇബ്രാഹിം പറഞ്ഞു.










0 comments