ദുബായ്-ഫുജൈറ ട്രെയിൻ പരീക്ഷണ ഓട്ടം പൂർത്തിയായി

ദുബായ്: ദുബായ്ക്കും ഫുജൈറയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് പരീക്ഷണ ഓട്ടം പൂർത്തിയാക്കി. ദേശീയ റെയിൽ ശൃംഖലയുടെ പുരോഗതി പരിശോധിക്കാനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്തു. 2026ൽ പ്രവർത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന റെയിൽ പടിഞ്ഞാറുള്ള അൽസിലമുതൽ കിഴക്കുള്ള ഫുജൈറവരെയുള്ള യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കും. 2030 ആകുമ്പോഴേക്കും വർഷം 3.6 കോടി യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷ.
പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർവരെ വേഗത കൈവരിക്കാൻ കഴിയും. ഒരു യാത്രയിൽ 400 യാത്രക്കാരെവരെ ഉൾക്കൊള്ളാനും കഴിയും. യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനും സഹായിക്കും. അബുദാബിയിൽനിന്ന് ദുബായിലേക്കുള്ള യാത്രാസമയം ഏകദേശം 57 മിനിറ്റും അബുദാബിയിൽനിന്ന് ഫുജൈറയിലേക്കുള്ള സമയം ഏകദേശം 105 മിനിറ്റും ആയിരിക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ നാല് സ്റ്റേഷനുകൾ പ്രാരംഭത്തിലുണ്ട്. ദുബായ് സ്റ്റേഷൻ ജുമൈറ ഗോൾഫ് എസ്റ്റേറ്റുകൾക്കും സകാംകാമിലെ ഫുജൈറയ്ക്കും സമീപമായിരിക്കും. ഷാർജയുടെത് വിമാനത്താവളത്തിനും യൂണിവേഴ്സിറ്റി സിറ്റിക്കും സമീപമായിരിക്കും.
മെച്ചപ്പെട്ട ലോജിസ്റ്റിക്സ്, അപകടങ്ങൾ കുറയ്ക്കൽ, നഗര ആസൂത്രണ മെച്ചപ്പെടുത്തലുകൾ, ടൂറിസം വളർച്ച എന്നിവയിൽ നിന്നുള്ള ലാഭം ഉൾപ്പെടെ അടുത്ത 50 വർഷത്തിനുള്ളിൽ 20,000 കോടി ദിർഹം സാമ്പത്തിക നേട്ടം നൽകുമെന്നാണ് പ്രതീക്ഷ. 2050 ഓടെ വാർഷിക ഗതാഗത ഉദ്‌വമനം 21 ശതമാനം കുറയ്ക്കാനും കഴിയും. ഇത് പ്രതിവർഷം 80 ലക്ഷം ടണ്ണിലധികം കാർബൺ ഡയോക്‌സൈഡ് നീക്കം ചെയ്യുന്നതിന് തുല്യമാകും.










0 comments