ബ്രിക്‌സ് വിദേശമന്ത്രിമാരുടെ യോഗം; ഇറാന്റെ ആരോപണങ്ങൾ തള്ളി യുഎഇ

ദുബായ് : ബ്രിക്‌സ് വിദേശമന്ത്രിമാരുടെ ഉച്ചകോടിയിൽ തങ്ങൾക്കെതിരെ ഇറാൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി യുഎഇ. രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കുമെതിരായ നടപടികൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം മറുപടി നൽകാനുള്ള അവകാശം യുഎഇയ്ക്കുണ്ട്. അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും യുഎഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മറാർ ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ വ്യക്തമാക്കി.
യുഎഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളെ പൂർണമായും തള്ളുന്നു. ഇത് യുഎൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണ്. ബാലിസ്റ്റിക് മിസൈൽ, ക്രൂസ് മിസൈൽ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് നടത്തിയ ഏകദേശം 3000 ആക്രമണം യുഎഇ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു. ദേശീയ താൽപ്പര്യങ്ങളും സ്വതന്ത്ര തീരുമാനമെടുക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അൽ മറാർ വ്യക്തമാക്കി.
ആക്രമണങ്ങളെ അപലപിച്ച് നിരവധി അന്താരാഷ്ട്ര പ്രമേയങ്ങൾ വന്നിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ സംരക്ഷണം യുഎഇ തേടുന്നില്ല. പ്രകോപനരഹിതമായ ആക്രമണങ്ങളെ ചെറുക്കാൻ രാജ്യത്തിന് പൂർണ ശേഷിയുണ്ട്. പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള അവകാശം യുഎഇ നിലനിർത്തുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമുദ്രമാർഗങ്ങൾ തടസ്സപ്പെടുത്തുന്ന ഇറാൻ നടപടിയെ അദ്ദേഹം കുറ്റപ്പെടുത്തി.










0 comments