സ്‌തനാർബുദ ചികിത്സ; പുതിയ മരുന്നിന് യുഎഇയിൽ അംഗീകാരം

ദുബായ് : സ്‌തനാർബുദ ചികിത്സയിൽ പുതിയ പ്രതീക്ഷ നൽകുന്ന ഓറൽ മരുന്നിന് യുഎഇ അംഗീകാരം നൽകി. ഹോർമോൺ ചികിത്സയോട് പ്രതിരോധശേഷി വികസിപ്പിച്ച രോഗികൾക്ക് ചികിത്സാ സാധ്യത വിപുലീകരിക്കുന്ന ‘എറ്റ്കമാ’ എന്ന മരുന്നിനാണ് അംഗീകാരം. യുഎഇയിലെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം ഗുരുതരഘട്ടത്തിലെത്തിയവർക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചവർക്കും പുതിയ മരുന്ന് ഗുണകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
അർബുദകോശങ്ങളിലെ ഈസ്ട്രജൻ സ്വീകരണകേന്ദ്രങ്ങളെ നശിപ്പിക്കുന്നതിലൂടെ മുഴകളുടെ വളർച്ചയും വ്യാപനവും മന്ദഗതിയിലാക്കുന്നതാണ് മരുന്നിന്റെ പ്രവർത്തനരീതി. മൂന്നാംഘട്ട ചികിത്സാപരിശോധന ‘സെറീന–-6’ പഠനത്തിൽ, അന്തഃസ്രാവ ചികിത്സയ്ക്കിടെ ജനിതക വ്യതിയാനം സംഭവിച്ച രോഗികളിൽ രോഗം പടരാതെ തുടരുന്ന കാലയളവ് വർധിപ്പിക്കുന്നതിൽ മരുന്ന് മികച്ച ഫലം നൽകിയതിനെ തുടർന്നാണ് അംഗീകാരം.
പുതിയ ചികിത്സാരീതി രോഗികൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ യുഎഇയുടെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ ഫാത്തിമ അൽ കഅബി പറഞ്ഞു. സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തി നൂതന ഔഷധങ്ങൾ അതിവേഗം ലഭ്യമാക്കുന്ന നടപടി തുടരുമെന്നും അവർ വ്യക്തമാക്കി. സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. നൂതന ചികിത്സാ മാർഗങ്ങൾ അവതരിപ്പിക്കുന്നത് രോഗികളുടെ ആരോഗ്യനിലയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണ്.










0 comments