കുവൈത്ത് വിമാനത്താവളത്തിനും സലാല തുറമുഖത്തിനും നേരെ ആക്രമണം

അനസ് യാസിൻ
Published on Mar 29, 2026, 06:18 AM | 1 min read
മനാമ : അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടുത്തങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം ആറ് പേർക്ക് പരിക്കേറ്റു. ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ വീണ്ടും ഡ്രോൺ ആക്രമണം. റഡാറിന് സാരമായ കേടുപാടുകൾ പറ്റി. കഴിഞ്ഞ ബുധൻ പുലർച്ചെ വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് ഡ്രോൺ ആക്രമണത്തിൽ തീപിടിച്ചിരുന്നു.
ഒമാനിലെ സലാല തുറമുഖത്ത് ഡ്രോൺ ആക്രമണത്തിൽ വിദേശി തൊഴിലാളിക്ക് പരിക്കേറ്റു. ക്രെയിനിന് കേടുപാടുണ്ടായി. തുറമുഖത്തെ പ്രവർത്തനങ്ങൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായി ഷിപ്പിംഗ് കമ്പനിയായ മേയിർസ്‌ക് അറിയിച്ചു. അമേരിക്കൻ ലോജിസ്റ്റിക് കപ്പലിനെയാണ് ലക്ഷ്യം വെച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു. യുഎഇ ലക്ഷ്യമാക്കി ഇറാൻ ശനിയാഴ്ച തൊടുത്ത 20 ബാലിസ്റ്റിക് മിസൈലുകളും 37 ഡ്രോണുകളും പ്രതിരോധിച്ചെന്ന് വ്യോമപ്രതിരോധ സേന അറിയിച്ചു.
മേഖലയിലെ അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിട്ട് വ്യാപക ആക്രമണമുണ്ടായി. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റു. താവളത്തിലെ ഉപകരണങ്ങൾക്ക് വ്യാപക നാശനഷ്‌ടമുണ്ടായി. നിരീക്ഷണ വിമാനത്തിനും ഇന്ധനം എത്തിക്കുന്ന വിമാനത്തിനും കേടുപാടുണ്ടായെന്നുമാണ് റിപ്പോർട്ട്. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ശനിയാഴ്ച ആറ് ബാലിസ്റ്റിക് മിസൈലുകളെത്തി. രണ്ടെണ്ണം തകർത്തു. നാലെണ്ണം ജനവാസമില്ലാത്ത മേഖലകളിലും പേർഷ്യൻ ഗൾഫിലും പതിച്ചു. ആക്രമണത്തിൽ ബഹ്‌റൈനിലെ ഒരു കേന്ദ്രത്തിലുണ്ടായ തീ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം എക്‌സിൽ അറിയിച്ചു.










0 comments