സാഹോദര്യം വിളിച്ചോതി അറഫ സംഗമം; ഗൾഫിൽ നാളെ ബലിപെരുന്നാൾ

റിയാദ്: ഹജ്ജ് തീര്‍ഥാടനത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി 16 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ചൊവ്വാഴ്ച അറഫ മൈതാനിയില്‍ ഒത്തുചേര്‍ന്നു. സൂര്യാസ്‌തമയംവരെ നിശ്ചിത അതിരുകള്‍ക്കുള്ളില്‍ തങ്ങി തീര്‍ഥാടകര്‍ പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി. മിനായില്‍ മൂന്നുദിവസത്തെ രാപ്പാര്‍പ്പും ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും. സൗദി അറേബ്യയും ഒമാനുമടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ബുധനാഴ്‌ച ബലിപെരുന്നാൾ ആഘോഷിക്കും.
തിങ്കളാഴ്ച പുലർച്ചെ മുതൽ തീർഥാടകർ തമ്പുകളുടെ നഗരിയായ മിനായിലേക്ക് പ്രവാഹം തുടങ്ങിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇവർ മിനായിൽനിന്ന് അറഫയിലേക്ക് നീങ്ങി. ഉച്ചയ്‌ക്ക് നമിറാ പള്ളിയിൽ അറഫാ പ്രഭാഷണം നടന്നു. സൗദിയിലെ പ്രമുഖ പണ്ഡിതനും മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാമുമായ ഷെയ്ഖ് അബ്ദുറഹ്‌മാൻ അൽ ഹുദൈഫി ഖുതുബ (പ്രഭാഷണം) നിർവ്വഹിച്ചു.
തീർഥാടകർ അസ്‌തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങും. ബുധനാഴ്ച രാവിലെ ഇവർ വീണ്ടും മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസത്തെ രാപ്പാർപ്പും ബലി കർമവും ജംറകളിലെ കല്ലേറും പൂർത്തിയാക്കും.









0 comments