അബുദാബി ശക്തി അവാർഡ് ദിനാചരണവും തായാട്ട് അനുസ്മരണവും

അബുദാബി: 39-ാമത് അബുദാബി ശക്തി അവാർഡ് സമർപ്പണവുമായി ബന്ധപ്പെട്ട് അവാർഡ് ദിനാചരണവും തായാട്ട് അനുസ്മരണവും എന്ന പേരിൽ ശക്തി തിയറ്റേഴ്‌സ് അബുദാബി പരിപാടി സംഘടിപ്പിച്ചു. സാംസ്കാരിക പരിപാടിയിൽ 'എഴുത്തും ജനാധിപത്യ വീക്ഷണവും' എന്ന വിഷയത്തിൽ എഴുത്തുകാരൻ എസ് ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി.
കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതിൽ എഴുത്തിനുണ്ട്. രാഷ്ട്രീയ നേതാക്കളുടെ വലിയ നിരതന്നെ വായന ശീലമുള്ളവരാണ്. ഈ ഒരു പ്രവണത കേരളത്തിന് പുറത്ത് വളരെ വിരളമാണ്. മനുഷ്യാവസ്ഥയെ വിശദീകരിക്കാനുള്ള ശ്രമമാണ് എഴുത്ത്. അത് തകഴി, ഉറൂബ്, ബഷീർ, എം. ടി., വൈലോപ്പി തുടങ്ങിയവരുടെ കൃതികൾ അത് പ്രകടമാണ്. ജീവിതത്തെ മനസ്സിലാക്കാൻ കഴിയുന്നത് വായനയിലൂടെയാണ്. സ്വന്തം വേദനയിലൂടെ മറ്റുള്ളവരുടെ വേദനയെ അറിയാനുള്ള ശ്രമമാണ് എഴുത്ത്. യുഎഇ എഴുത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം കല്പിക്കുന്ന പ്രദേശമാണ്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നടക്കുന്ന ഇടമാണ് യുഎഇ എന്നും എസ് ഹരീഷ് പറഞ്ഞു.
ശക്തി പ്രസിഡന്റ് കെ വി ബഷീർ അധ്യക്ഷനായി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ് ആശംസകൾ നേർന്നു സംസാരിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഷെറീൻ വിജയൻ അവാർഡ് ജേതാക്കളെയും കൃതികളെയും പരിചയപ്പെടുത്തി. അബുദാബി ശക്തി അവാർഡ് കൃതികൾ കേരള സോഷ്യൽ സെന്റർ ലൈബ്രറിക്ക് വേണ്ടി കെഎസ്‍സി സാഹിത്യ വിഭാഗം സെക്രട്ടറി ഏറ്റുവാങ്ങി. ശക്തി സെക്രട്ടറി എൽ സിയാദ് സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി സൈനു നന്ദിയും പറഞ്ഞു.











0 comments