പശ്ചിമേഷ്യൻ സംഘർഷം: യുഎഇയിൽ നിയമനം ഇടിഞ്ഞു

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യുഎഇയിലെ തൊഴിൽ നിയമനങ്ങളിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഉയർന്ന ശമ്പളമുള്ള തസ്തികകളിലാണ് ഇടിവ് കൂടുതൽ പ്രകടമായതെന്ന് "നൗക്രി ഗൾഫ് ഹയറിങ് ഇൻഡക്സ്' റിപ്പോർട്ട് വ്യക്തമാക്കുന്നു. മാസം 10,000 ദിർഹംവരെ ശമ്പളമുള്ള ജോലികളിലെ നിയമനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം കുറഞ്ഞു. യാത്ര, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലെ മന്ദഗതിയെ തുടർന്ന് നിരവധി സ്വകാര്യ സ്ഥാപനങ്ങൾ പുതിയ നിയമനങ്ങൾ കുറയ്ക്കുകയോ ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കുകയോ ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിന്റെ ഫലമായി 2026 ഏപ്രിൽ–മെയ് മാസങ്ങളിൽ യുഎഇയിലെ ആകെ തൊഴിൽ നിയമനം മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം കുറഞ്ഞു. യുഎഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ 7000-ൽ അധികം കമ്പനികളിൽ പ്രസിദ്ധീകരിച്ച 2.2 ലക്ഷത്തിലധികം തൊഴിൽ പരസ്യങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം, കുറഞ്ഞ ശമ്പളമുള്ള തസ്തികകളെ സംഘർഷം കാര്യമായി ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതിമാസം 11,000 മുതൽ 20,000 ദിർഹംവരെ ശമ്പളമുള്ള ജോലികളിലെ നിയമനം 22 ശതമാനവും 21,000 മുതൽ 40,000 ദിർഹംവരെയുള്ള തസ്തികകളിൽ 19 ശതമാനവും കുറഞ്ഞു. 41,000 മുതൽ 80,000 ദിർഹംവരെയുള്ള ശമ്പള വിഭാഗത്തിൽ 11 ശതമാനവും 80,000 മുതൽ 1.5 ലക്ഷം ദിർഹം വരെയുള്ള വിഭാഗത്തിൽ അഞ്ച് ശതമാനവും ഇടിവുണ്ടായി. മാസം 1.5 ലക്ഷം ദിർഹത്തിലധികം ശമ്പളമുള്ള തസ-്‌തികകളിൽ 23 ശതമാനം കുറവ് രേഖപ്പെടുത്തി. ഇത്തരം ഒഴിവുകൾ പൊതുവെ വളരെ കുറവായതിനാലാണ് ശതമാനക്കണക്കിൽ വലിയ വ്യത്യാസം പ്രകടമായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വിഭാഗത്തിലെ ഉയർന്ന തസ-്‌തികകളിലേക്ക് തൊഴിലുടമകൾ ഇപ്പോഴും നിയമനം തുടരുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്










0 comments