ad
Deshabhimani

സംസ്ഥാനത്ത്‌ 24 പേർക്ക്‌ കൂടി കോവിഡ്‌; കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 20, 2020, 05:00 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന്‌ 24 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 5 പേര്‍ രോഗമുക്തി നേടി. പാലക്കാട് ജില്ലയില്‍ 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്ന് 2 വീതം പേരും പോസിറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ തമിഴ്‌നാട്ടിൽ നിന്നുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥീരീകരിച്ചത്.

നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൗണിൽ ചില ഇളവു വരുത്തി എന്നാൽ തുടര്‍ന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. വിദേശത്ത് നിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന വരുന്നുണ്ട്.

മെയ് ഏഴിനാണ് വിമാനസർവ്വീസ് ആരംഭിച്ചത്. കണക്കുകൾ പരിശോധിച്ചാൽ മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിരുന്നില്ല. എട്ടാം തീയതി ഒരാൾക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13-ന്  പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16-  11 ,17 -14,18-29 ഇന്നലെ 12 ഇന്ന് 25ഈ രീതിയിലാണ് പുതിയ പോസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോൾ 161 ആയി.

രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലെന്ന് എല്ലാവരും മനസിലാക്കണം. പുതുതായി രോഗം വന്നത് പുറത്ത് നിന്ന്‌ വന്നവർക്കാണെന്ന് പറഞ്ഞത് ചില കേന്ദ്രങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സഹോദരങ്ങളാണ് അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. എന്നാൽ അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്ഷണം. സംസ്ഥാന അതിർത്തികളിൽ റെഡ്സോണിൽ ഉള്ളവർ വന്നാൽ അവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഇന്നത്തെ നിലയിൽ അപകടമാണ്. കേരളത്തിൽ എത്തുന്നവരെല്ലാം  രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അർത്ഥമില്ല. അങ്ങനെ വരുന്നവരെക്കുറിച്ച് ചിലർ തെറ്റായ വ്യഖ്യാനം നൽകുന്നുണ്ട്. പ്രവാസികൾ അകറ്റി നിർത്തേണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയിൽനിന്നും പത്തനംതിട്ടയിലെ റാന്നിയിലെത്തിയ കുടുംബത്തിൻ്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എവിടെയും കിടിക്കാൻ ഇടം കിട്ടാത്ത ആറംഗ കുടുംബത്തിന് ഏറെ നേരം അലയേണ്ടി വന്നു. അവർ ക്വാറൻ്റൈൻ നിൽക്കേണ്ട വീട് അവർക്ക് അനുവദിക്കാത്ത അവസ്ഥയുമുണ്ടായി. മുംബൈയിൽ നിന്നും പ്രത്യേക വാഹനത്തിലാണ് അവർ വന്നത്. ആ വാഹനം കുറച്ചു നേരം റോഡിൽ നിർത്തിയത് പരിഭ്രാന്തി വരുത്തി എന്നൊരു മാധ്യമം റിപ്പോർട്ട് ചെയ്‌തു കണ്ടു. ഇത്തരം വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രവാസി മലയാളികളെ നാം അവഗണിക്കുന്നു എന്ന തരത്തിൽ ചില പ്രചാരണം കണ്ടു. ഈ ഘട്ടത്തിൽ ഒരു കാര്യം പറയട്ടെ പ്രവാസി മലയാളികളുടെ കൂടി നാടാണ് ഇത്. അവർക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് വരാം. ഈ നാടിൻ്റെ സുരക്ഷിതത്വം അനുഭവിക്കാം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികൾക്കും സംസ്ഥാനസർക്കാരിൻ്റെ പിന്തുണയുണ്ട്.  എന്നാൽ എല്ലാവർക്കും കൂടി ഒരു ദിവസം കേരളത്തിലേക്ക് വരാനാവില്ല.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തും. മേയ് 26 മുതൽ 30 വരെയാണ് പരീക്ഷകൾ. എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ അവസരമൊരുക്കും. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മുൻകരുതലുകൾ എല്ലാം സ്വീകരിച്ചാകും പരീക്ഷ നടത്തിപ്പ്. വിദ്യാർഥികൾക്ക് ഗതാഗത സൗകര്യമൊരുക്കും. പ്രത്യേകമായ പ്രശ്‌ന‌ങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വേണ്ട പരിഹരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home