ad
Deshabhimani

ഹലോ..... സോനമോളല്ലേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2019, 12:44 AM | 0 min read

തൃശൂർ
സോനമോളെ മന്ത്രിയമ്മ വിളിച്ചു, ജനീവയിൽനിന്ന്‌. സ്‌കൂളിൽ പോയതും കൂട്ടുകാരെ കണ്ടതും മന്ത്രിയമ്മയെ അറിയിക്കാൻ മോഹിച്ചിരിക്കുകയായിരുന്നു അവൾ.  ലോകാരോഗ്യസംഘടനാ പ്രതിനിധികളുമായി ചർച്ചയ്‌ക്കായി ജനീവയിലാണ്‌ മന്ത്രി കെ കെ ശൈലജ.  സോനമോളുടെ മടങ്ങിവരവ്‌ വാർത്ത ദേശാഭിമാനിയിലൂടെ അറിഞ്ഞ്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ നാലരയ്‌ക്കാണ്‌  അച്ഛൻ ബാബുവിനെയും അമ്മ ലീനയെയും മന്ത്രി ഫോണിൽ വിളിച്ചത്‌. തുടർന്ന്‌ സോനമോളോട്‌ സംസാരിച്ചു. സുഖവിവരങ്ങളും സ്‌കൂളിലെ വിശേഷങ്ങളും ആരോഗ്യ വിവരങ്ങളും ചോദിച്ചു. കാഴ്‌ച തിരിച്ചുകിട്ടിയതിന്റെയും കൂട്ടുകാരെ കണ്ട സന്തോഷവുമെല്ലാം അവൾ പങ്കുവച്ചു.  
ടോക്സിക്‌ എപ്പിഡമോ നെക്രോലൈസിസ്  എന്ന രോഗത്തെത്തുടർന്ന്‌ കാഴ്ച നഷ്ടമായ സോനമോൾക്ക്  സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് വിദഗ്ധ ചികിത്സയിലൂടെ കാഴ്ച തിരികെ ലഭിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ‘വി കെയർ' പദ്ധതിയിലൂടെ ചികിത്സ ഏറ്റെടുത്തു. ഹൈദരാബാദിലെ എൽ വി പ്രസാദ് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. തിങ്കളാഴ്ചമുതലാണ്‌ ക്ലാസിൽ  പോയിത്തുടങ്ങിയത്‌.  പട്ടിക്കാട് സെന്റ് അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ  രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്‌.   
മകൾ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയതിന്റെ സന്തോഷവും നന്ദിയും മന്ത്രിയെ ബാബുവും ലീനയും അറിയിച്ചു. 
 ‘‘ മോൾ പൂർണ ആരോഗ്യവതിയായശേഷം ആരോഗ്യമന്ത്രിയെ വീണ്ടും നേരിൽ പോയി കാണും.  സർക്കാരിനും ടീച്ചർക്കും ഞങ്ങളുടെ പിന്തുണയും സ്‌നേഹവുംഎപ്പോഴുമുണ്ടാകും’’ –- ബാബുവും ലീനയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home