ad
Deshabhimani

രാജ്യത്ത്‌ ആഭ്യന്തര വിമാന സർവീസ്‌ 25 മുതൽ ; ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു; ക്വാറന്റൈന്‍ നിർബന്ധമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 21, 2020, 11:59 PM | 0 min read

തിരുവനന്തപുരം
രാജ്യത്ത്‌ ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ അനുമതി നൽകിയതോടെ സംസ്ഥാനത്തും ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു. സ്വകാര്യ വ്യോമയാന കമ്പനികളായ ഇൻഡിഗോയും സ്‌പൈസ്‌ ജെറ്റും ജൂൺ ഒന്നുമുതലുള്ള സർവീസുകൾക്കാണ്‌ ബുക്കിങ്‌ സ്വീകരിച്ചുതുടങ്ങിയത്‌. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്‌ എന്നിവിടങ്ങളിലേക്കാണ്‌ സർവീസുകൾ.

ക്വാറന്റൈന്‍ നിർബന്ധമില്ല
ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ക്വാറന്റൈൻ നിർബന്ധമില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍. രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷം 25 മുതല്‍ ആഭ്യന്തര സർവീസ് ആരംഭിക്കാനിരിക്കെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ മാർഗ നിര്‍ദേശം. ക്വാറന്റൈൻ സംബന്ധിച്ച്‌ അന്തിമതീരുമാനം സംസ്ഥാനങ്ങൾക്ക്‌ കൈക്കൊള്ളാം. യാത്രക്കാർ എത്തിച്ചേരുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രോട്ടോകോൾ പാലിക്കണമെന്ന്‌  മാർഗരേഖ വ്യക്തമാക്കുന്നു.

ആഭ്യന്തരയാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈൻ പ്രായോ​ഗികമല്ലെന്നും കോലാഹലമുണ്ടാക്കരുതെന്നും വ്യോമയാനമന്ത്രി ഹർദീപ്‌സിങ്‌ പുരി പറഞ്ഞു. കോവിഡ്‌ സ്ഥിരീകരിച്ചവർക്ക്‌ വിമാനത്താവളത്തില്‍ പ്രവേശനമില്ല. യാത്ര ചെയ്യാൻ ശാരീരികമായും മാനസികമായും സജ്ജരാണോയെന്ന തീരുമാനം എടുക്കേണ്ടത്‌ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു‌. 

പ്രധാന നിർദേശം
ഗർഭിണികൾ, പ്രായമായവർ, രോഗികൾ തുടങ്ങിയവർ യാത്രകൾ ഒഴിവാക്കുന്നതാകും ഉചിതമെന്നും നിര്‍ദേശമുണ്ട്. വെബ്‌ ചെക്ക്‌ ഇൻ ചെയ്‌തവർക്കുമാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കു. രണ്ട്‌ മണിക്കൂർമുമ്പ്‌ എത്തണം. വിമാനത്തിനുള്ളിൽ ഭക്ഷണവിതരണം ഉണ്ടാകില്ല. ഭക്ഷണം കൈയ്യില്‍ കരുതാനും അനുവദിക്കില്ല.  എല്ലാ സീറ്റിലും യാത്രക്കാരുണ്ടാകും. ഒരു ചെക്ക്‌ ഇൻ ബാഗ് മാത്രമേ അനുവദിക്കൂവെന്നും കേന്ദ്രമാര്‍​ഗനിര്‍ദേശത്തില്‍ പറയുന്നു.

നിരക്കിന്റെ പരിധി നിശ്ചയിച്ചു
കോവിഡ്‌ കാലത്തെ സർവീസിന് ഈടാക്കാവുന്ന നിരക്കിന്റെ പരിധി വ്യോമയാനമന്ത്രാലയം നിശ്ചയിച്ചു. പറക്കൽദൂരം അനുസരിച്ച്‌ ഏഴു വിഭാഗമായി തിരിച്ചാണ്‌ നിരക്ക്. 40 ശതമാനം യാത്രക്കാർക്ക് പരമാവധി തുകയുടെ‌ പകുതിയിൽ താഴെ നിരക്കിൽ‌ ടിക്കറ്റ്‌ നൽകണം. 90–-120 മിനിറ്റ്‌ ദൈർഘ്യമുള്ള ഡൽഹി– -മുംബൈ വിമാനയാത്രയ്‌ക്ക്‌ 3500 രൂപമുതല്‍ 10,000 രൂപവരെ ഈടാക്കാം. മൂന്നിൽ ഒന്ന്‌ സർവീസുകള്‍ക്കുമാത്രമാണ് അനുമതി.
 

ആഭ്യന്തരവിമാന യാത്രാനിരക്ക്‌
തിരുവനന്തപുരം
എ  (ടിക്കറ്റ്‌ നിരക്ക്‌: 2000 മുതൽ 6000 വരെ)
കോഴിക്കോട്‌–- ബംഗളൂരു, കൊച്ചി–- ബംഗളൂരു, കൊച്ചി–- തിരുവനന്തപുരം, ബംഗളൂരു–-കൊച്ചി

ബി  (നിരക്ക്‌ 2500 മുതൽ 7500 വരെ)
കോഴിക്കോട്‌–- ചെന്നൈ, ഹൈദരാബാദ്‌–- കൊച്ചി, ബംഗളൂരു– -കോഴിക്കോട്‌, ബംഗളൂരു–- കോയമ്പത്തൂർ, ബംഗളൂരു– -തിരുവനന്തപുരം, ചെന്നൈ– -തിരുവനന്തപുരം, കൊച്ചി–- ചെന്നൈ, കൊച്ചി– -ഗോവ, മംഗളൂരു–- ചെന്നൈ, മംഗളൂരു–- ഹൈദരാബാദ്‌, തിരുവനന്തപുരം– -ബംഗളൂരു, തിരുവനന്തപുരം–- ചെന്നൈ

സി  (3000 മുതൽ 9000 വരെ)
അഹമ്മദാബാദ്‌–- കൊച്ചി, ചെന്നൈ–- കോഴിക്കോട്‌, ചെന്നൈ–- കൊച്ചി, ഹൈദരാബാദ്‌– -തിരുവനന്തപുരം, കൊച്ചി–- ഹൈദരാബാദ്‌, പുണെ–-കൊച്ചി.  തിരുവനന്തപുരം–-ഹൈദരാബാദ്‌,

ഡി  (3500 മുതൽ 10,000 വരെ) മുംബൈ–- തിരുവനന്തപുരം, തിരുവനന്തപുരം–- മുംബൈ

ഇ  (4500 മുതൽ 13000 വരെ)
കൊച്ചി–- അഹമ്മദാബാദ്‌

എഫ്‌  (5500 മുതൽ 15,700 വരെ)
കോഴിക്കോട്‌– -ഡൽഹി, ഡൽഹി–- കോഴിക്കോട്‌, ഡൽഹി–- കൊച്ചി, കൊച്ചി–- ഡൽഹി

ജി  (6500 മുതൽ 18,600 വരെ)
ഡൽഹി– -തിരുവനന്തപുരം, ഡൽഹി–- കോയമ്പത്തൂർ, തിരുവനന്തപുരം–- ഡൽഹി, കോയമ്പത്തൂർ–- ഡൽഹി.

 

 


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home