മദ്യവിതരണം: മൊബൈൽ ആപ്പിന്റെ ട്രയൽ വിജയം; വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ വിതരണം തുടങ്ങാനാകും

സംസ്ഥാനത്ത് മദ്യവിതരണത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്താൻ തെരഞ്ഞെടുത്ത മൊബൈൽ ആപ്പിന്റെ ട്രയൽ വിജയം. സുരക്ഷാ പരിശോധനയും ലോഡ് ടെസ്‌റ്റും വിജയകരമായി പൂർത്തിയാക്കി. മദ്യവിതരണത്തിന് തയ്യാറാകുന്ന ബാറുകളുടെയും ബിയർ പാർലറുകളുടെയും വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാൽ ആപ്പ് പൂർണ സജ്ജമാകും. അങ്ങനെയെങ്കിൽ വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ വിതരണം തുടങ്ങാനാകും. കൊച്ചി ആസ്ഥാനമായ സ്‌റ്റാർട്ടപ്പായ ഫയർ കോഡ് ആണ് ആപ്പ് തയ്യാറാക്കിയത്. ഒരേസമയം 25 ലക്ഷംപേർ ബുക്ക് ചെയ്‌താലും പ്രശ്‌നമുണ്ടാകില്ലെന്ന് ലോഡ് ടെസ്‌റ്റിലൂടെ ഉറപ്പുവരുത്തി.
സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി. മൊബൈൽ ഫോണിലെ പ്ലേ സ്‌റ്റോറിൽനിന്നും ആപ്പ് സ്‌റ്റോറിൽനിന്നും ഇത് ഡൗൺലോഡ് ചെയ്യാം. ഇതിന് ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതി ബുധനാഴ്‌ച ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവറുകളടക്കം സജ്ജമായി.മദ്യം വാങ്ങാനുള്ള ടോക്കൺ ലഭിക്കാൻ വ്യക്തിവിവരങ്ങൾ നൽകേണ്ടതില്ല. പേര്, ഫോൺ നമ്പർ, ലോക്കേഷൻ അല്ലെങ്കിൽ പിൻകോഡ് എന്നിവ നൽകിയാൽ മതി. നിശ്‌ചിത അളവിലുള്ള മദ്യമേ ഒരു ടോക്കണിൽനിന്ന് ലഭ്യമാകൂ. എസ്‌എംഎസ് വഴിയും ടോക്കൺ ലഭ്യമാകും.
15 ലക്ഷം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ദിവസം ഏഴുലക്ഷം പേർ മദ്യം വാങ്ങാനെത്തുമെന്നാണ് സൂചന. 25 ലക്ഷം ആളുകൾവരെ ഒന്നിച്ച് എത്തിയാലും പ്രശ്‌മുണ്ടാകാത്ത തരത്തിലാണ് ആപ്പ് തയ്യാറാക്കിയത്. ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും 301 ഔട്ട്‌ലെറ്റ് വഴിയും ബാറുകളും ബിയർ വൈൻ പാർലറുകളും വഴിയുമാണ് മദ്യവിതരണം.











0 comments