Deshabhimani

കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ശക്തമായ മഴ; ജാ​ഗ്രതയോടെ സർക്കാരുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 02:26 PM | 0 min read

തിരുവനന്തപുരം > ഫെയ്‌ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. തമിഴ്നാട്ടിലും പുതുചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലൈയിൽ മൂന്ന് പേർ മരിച്ചു. വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും കാട്പാടി വഴി തിരിച്ചുവിട്ടു. തിരുവണ്ണാമലൈയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേരെ കാണാതായതായി സംശയമുണ്ട്. വലിയ തോതിൽ തിരച്ചിൽ പുരോ​ഗമിക്കുകയാണ്. നിരവധി വീടുകൾ മണ്ണിനടിയിലായി.



കനത്ത മഴയെ തുടർന്ന് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ ഒലിച്ചുപോയി. മഴയിൽ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷൻ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റർ മഴയാണ് പെയ്തിറങ്ങിയത്. മുൻകാലങ്ങളെ അപേക്ഷിച്ച് റെക്കോർഡ് മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലാണ്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്‌ എന്നിവിടങ്ങളിൽനിന്ന്‌ മൂവായിരം പേരെ ക്യാമ്പുകളിലേക്ക്‌ മാറ്റി. കാഞ്ചീപുരം ജില്ലയിലെ ഡാമുകൾ കവിഞ്ഞു. തമിഴ്‌നാട് തീരമേഖലയിൽ കടൽക്ഷോഭം അതിരൂക്ഷമാണ്.

കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.  നാല് എൻഡിആർഎഫ് ടീമുകളും ഐടിവിപിയുടെയും സിആർപിഎഫിന്റെയും ബിഎസ്എഫിന്റെയും ആർമിയുടെയും ടീമുകളും സജ്ജമാണ്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം.  നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന സർക്കാരും മുന്നറിയിപ്പ് നൽകി. കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി . വണ്ടിപെരിയാർ സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർഥാടനത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.



മുപ്പതുവർഷത്തിലെ ഏറ്റവും ശക്തമായ മഴയാണ്‌ പുതുച്ചേരിയിലുണ്ടാകുന്നത്‌. പേമാരിയിൽ ജനവാസമേഖലയുടെ ഭൂരിഭാഗവും മുങ്ങി. കടകളും സ്ഥാപനങ്ങളും അടച്ചു. താഴ്‌ന്നപ്രദേശങ്ങളിൽനിന്ന്‌ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുച്ചേരിയിലെ കൃഷ്‌ണനഗറിൽ അഞ്ചടിയോളം വെള്ളംപൊങ്ങിയതിനാൽ അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ശനിയാഴ്‌ച 11 മണിമുതൽ മിക്കയിടത്തും വൈദ്യുതി വിച്ഛേദിച്ചു. റോഡരികിൽ പാർക്കുചെയ്‌ത വാഹനങ്ങൾ  പാതിമുങ്ങിയ നിലയിലാണ്‌.  പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായതിനാൽ ഗതാഗതം സ്‌തംഭിച്ചു.

കർണാടകയിലും ഞായറാഴ്ച വൈകുന്നേരം മുതൽ മഴ ശക്തമാണ്. തീരദേശ കർണാടകയിലും ദക്ഷിണ കർണാടകയുടെ ചില ഭാഗങ്ങളിലും ഇന്ന് വ്യാപകമായ മഴയും ചൊവ്വാഴ്ച നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.



deshabhimani section

Related News

0 comments
Sort by

Home