പൂക്കളേ ഉണരുമോ ഞങ്ങൾതൻ പ്രാണൻ

തൃശൂർ
വൈകിട്ട് യാത്രയ്‌ക്ക് ഒരുങ്ങിയിരിക്കുകയായിരുന്നു ഏയ്ദെനും ആൻ തെരേസയും. വേളാങ്കണ്ണിക്ക് പോണം അതിനാണ് ഡാഡി വന്നത്. ഒരുപാട് ദൂരെ നിന്ന് വന്നതല്ലേ, ഇനിയുമൊരുപാട് ദൂരം പോകേണ്ടതല്ലേ, ഉണർത്തണ്ട..., അവർ കരുതിയത് അങ്ങനെയായിരുന്നു. സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ച ഡാഡി പൂക്കൾ നിറച്ച പെട്ടിയിൽനിന്ന് ഉണരുന്നത് കാത്തിരിക്കുകയാണവർ.
അവരുടെ കളിചിരികളിൽ പെടാതെ ഒന്നരവയസ്സുകാരി ആവേ മരിയ ബന്ധുവിന്റെ കൈകളിലാണ്, ഒന്നുമറിയാതെ. ചിയ്യാരത്തെ ചിറ്റിലപ്പിള്ളി ജോഫിയുടെ വീട്ടുമുറ്റത്ത് മന്ത്രിമാരും മേയറും നൂറുകണക്കിനാളുകളും തടിച്ചുകൂടിയിട്ടും ആ കുഞ്ഞുങ്ങൾ കരുതിയത് അവരെല്ലാം തങ്ങളെ യാത്രയാക്കാൻ എത്തിയവരെന്നായിരുന്നു.
വെള്ളിയാഴ്ച പകൽ പ്രാർഥന കഴിഞ്ഞ് മൃതദേഹം വീട്ടിൽനിന്ന് പുറത്തേക്കെടുക്കുമ്പോൾ ഏഴും നാലും ഒന്നരവയസ്സും മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് സഹിക്കാനായില്ല. ഡാഡിക്ക് എന്തോ സംഭവിച്ചു. പൊട്ടിക്കരയുന്ന അമ്മയുടെയും അമ്മൂമ്മയുടെയും മടിയിലിരുന്ന് അവരും വിങ്ങിപ്പൊട്ടി.
ഡാഡിയുടെ ശവമഞ്ചത്തിലേക്ക് വീണ അമ്മ റിഫിയോടൊപ്പം മൂത്തമകൻ ഏയ്ദെനും. അതുവരെ സങ്കടമൊതുക്കി പിടിച്ചുനിന്നവരെല്ലാം പൊട്ടിപ്പോയി. അന്ത്യവിശ്രമത്തിന് ചിയ്യാരം വിജയമാത പള്ളി സെമിത്തേരിയിലേക്ക് ജോഫിയെ കൊണ്ടുപോകാനുള്ള വാഹനം വീട്ടുമുറ്റത്തെത്തിയതോടെ, നാടാകെ കൂട്ടക്കരച്ചിലായി.
അവിനാശി ബസപകടത്തിൽ മരിച്ച ജോഫിയുടെ മൃതദേഹം പള്ളിയിൽനിന്ന് സെമിത്തേരിയിലേക്ക് എടുക്കുമ്പോൾ കുഞ്ഞുങ്ങൾ അമ്മയുടെ പിന്നാലെ നടന്നു. പ്രാർഥനയ്‌ക്കു ശേഷം മൂവരും ജോഫിക്ക് അന്ത്യചുംബനം നൽകി.










0 comments