ക്രൂഡ് ഓയിൽ വില കയറി; ഓഹരി വിപണി കൂപ്പുകുത്തി

പ്രതീകാത്മക എഐ ചിത്രം | AI Image
മുംബൈ : ഇന്ന് വ്യാപാരത്തിനൊടുവിൽ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ അവസാനിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ആരംഭിച്ച സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
സെൻസെക്‌സ് 372.10 പോയിന്റ് അഥവാ 0.48 ശതമാനം ഇടിഞ്ഞ് 76,728.37 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടയിൽ ഒരു ഘട്ടത്തിൽ സെൻസെക്‌സ് 478.72 പോയിന്റ്- 0.62 ശതമാനം വരെ ഇടിഞ്ഞ് 76,621.75 എന്ന നിലയിലേക്ക് എത്തിയിരുന്നു.
നിഫ്റ്റി 50 സൂചിക 109.75 പോയിന്റ് അഥവാ 0.46 ശതമാനം ഇടിഞ്ഞ് 23,946.25 എന്ന നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്‌സിൽ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വിലയിൽ 3.24 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്കിന്റെ എംഡിയും സിഇഒയുമായ അശോക് വാസ്വാനി തന്റെ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ പദവി ഒഴിഞ്ഞേക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ ഇടിവ്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, ഇന്റർഗ്ലോബ് ഏവിയേഷൻ, അൾട്രാടെക് സിമന്റ്, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയും നഷ്ടം നേരിട്ട മുൻനിര ഓഹരികളിൽ ഉൾപ്പെടുന്നു. എറ്റേണൽ (Eternal), ട്രെന്റ്, ഭാരത് ഇലക്ട്രോണിക്സ്, എൻടിപിസി (NTPC) എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
അതേസമയം യുഎസ് - ഇറാൻ സംഘർഷത്തിന് താൽകാലിക അറുതി വരുത്തി വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ആഗോള വിപണി ചാഞ്ചാട്ടത്തിലാണ്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില 1.51 ശതമാനം ഉയർന്ന് ബാരലിന് 73.09 യുഎസ് ഡോളറിലെത്തി.
മുഹറം പ്രമാണിച്ച് വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിക്ക് അവധിയായിരുന്നു. അവസാന വ്യാപാരം നടന്ന വ്യാഴാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 383.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വ്യാഴാഴ്ച സെൻസെക്‌സ് 109.25 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 77,100.47 എന്ന നിലവാരത്തിലും നിഫ്റ്റി 34.35 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 24,056 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.











0 comments