രൂപ തകർച്ചയിൽ തന്നെ; ഡോളറിനെതിരെ മൂല്യം 94.67 ലേക്ക് കൂപ്പുകുത്തി

പ്രതീകാത്മക ചിത്രം
മുംബൈ: രാജ്യാന്തര വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ ഇന്ത്യൻ രൂപയ്ക്ക് വൻ തിരിച്ചടി. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 34 പൈസ ഇടിഞ്ഞ് 94.67 എന്ന നിരക്കിലെത്തി.
ആഗോള വിപണിയിലെ അസ്ഥിരതയും മിഡിൽ ഈസ്റ്റ് സമാധാന ചർച്ചകളിലെ അനിശ്ചിതത്വവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ മുൻ ക്ലോസിംഗിനേക്കാൾ 9 പൈസയുടെ ഇടിവോടെ 94.42 എന്ന നിരക്കിലാണ് രൂപ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിനിടയിൽ ഒരു ഘട്ടത്തിൽ മൂല്യം 94.24 വരെ ഉയർന്നുവെങ്കിലും പിന്നീട് 94.76 ലേക്ക് താഴുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരെ 94.33 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.
യുഎസ്-ഇറാൻ വ്യാപാര കരാറിലെ അനിശ്ചിതത്വവും യുഎസ് ഫെഡറൽ റിസർവിന്റെ കർശന നിലപാടുകളും കാരണം ആറ് പ്രമുഖ കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ കരുത്ത് അളക്കുന്ന 'ഡോളർ സൂചിക' 100.88 എന്ന നിരക്കിലേക്ക് ഉയർന്നു.
അതേസമയം, ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.75 ശതമാനം ഇടിഞ്ഞ് ബാരലിന് 79.16 ഡോളറായി. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സർലൻഡിൽ നടന്ന ഉന്നതതല ചർച്ചകൾ തിങ്കളാഴ്ച അവസാനിച്ചു.
ലെബനനിലെ പോരാട്ടം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതോടെ 60 ദിവസത്തെ നയതന്ത്ര ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.
എന്നാൽ ഊർജ്ജ കയറ്റുമതിയിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് തങ്ങൾ അടച്ചതായി ഇറാൻ അവകാശപ്പെടുമ്പോൾ, ഗതാഗതം തുടരുകയാണെന്നാണ് യുഎസ് വാദം. ഈ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളാണ് കറൻസി വിപണിയെ സ്വാധീനിച്ചത്.










0 comments