രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഡോളറിനെതിരെ മൂല്യം 93.71 ലേക്ക് കൂപ്പുകുത്തി

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. അമേരിക്കൻ ഡോളറിനെതിരെ 82 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 93.71ൽ എത്തി. ചരിത്രത്തിലാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള എണ്ണ വിപണിയെയും ഓഹരി വിപണിയെയും ഒരുപോലെ ബാധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.
ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഇന്ത്യക്ക് കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തെ ബാധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയതാണ് പ്രധാന കാരണം. സെൻസെക്സും നിഫ്റ്റിയും വലിയ നഷ്ടം രേഖപ്പെടുത്തി.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആഗോള നിക്ഷേപകർ ഡോളറിലേക്ക് മാറിയത് ഡോളറിന് കരുത്ത് പകരുകയും രൂപയെ ദുർബലപ്പെടുത്തുകയും ചെയ്തു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കും.
ഇത് രാജ്യത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പാചകവാതകം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിന് കാരണമാകും. പ്രവാസികൾ അയക്കുന്ന പണത്തിന് കൂടുതൽ മൂല്യം ലഭിക്കുമെങ്കിലും നാണയപ്പെരുപ്പം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കും.
റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ട് രൂപയുടെ തകർച്ച തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആഗോള സാഹചര്യങ്ങൾ അനുകൂലമല്ലാത്തത് തിരിച്ചടിയാകുന്നു. യുദ്ധം നീണ്ടുപോവുകയാണെങ്കിൽ രൂപയുടെ മൂല്യം 95 കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.









0 comments