ക്രൂഡിന്റെ ചൂടിലും തളർന്നില്ല; ഡോളറിനെതിരെ രൂപയുടെ തിരിച്ചുവരവ്

പ്രതീകാത്മക എഐ ചിത്രം
മുംബൈ : പശ്ചിമേഷ്യയിൽ തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നെങ്കിലും വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 96.55 എന്ന നിലയിലെത്തി.
യുഎസ് താരിഫിനെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചിരുന്നെങ്കിലും പിന്മാറാതിരുന്നതാണ് രൂപയ്ക്ക് കരുത്തായത്. എന്നിരുന്നാലും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും, ഓഹരി വിപണിയിലെ ഇടിവും സമ്മർദം നിലനിർത്തുന്നതായാണ് ഫോറക്സ് വ്യാപാരികൾ പറയുന്നത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപയുടെ മൂല്യം ആദ്യ വ്യാപാരത്തിൽ 96.81 എന്ന നിലയിലായിരുന്നു. തുടർന്ന് 96.30-96.81 എന്ന പരിധിയിൽ വ്യാപാരം നടത്തി. ഒടുവിലാണ് 96.55 എന്ന നിലയിലേക്ക് ഉയർന്നത്. വ്യാഴാഴ്ച രൂപ 20 പൈസ ഇടിവോടെ 96.73 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിച്ചത്.
അതേസമയം അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക ഇടപെടലുകളോടെ ആഗോള എണ്ണ വിതരണ ശൃംഖല പൂർണമായി തകരാറിലായതിനാൽ ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇതിനു പുറമെ ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്ക് യുഎസ് അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതും വിപണിയെ ആശങ്കയിലാഴ്ത്തി.









0 comments