യുവാക്കളുടെ ഒഴുക്ക് തുടരുന്നു; ആളിപ്പടരാനുറച്ച് ജന്തർ മന്തർ, നാളെ നിർണായകം

ന്യൂഡൽഹി: ഡൽഹിയിൽ സമരം 35-ാം ദിവസത്തിലേക്കെത്തുമ്പോഴും ജന്തർ മന്തറിലേക്കുള്ള യുവാക്കളുടെ ഒഴുക്കിന് യാതൊരു കുറവുമില്ല. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകർ പറയുമ്പോൾ നിർണായകമാകുക നാളെ നടക്കാനിരിക്കുന്ന മൂന്നാം വട്ട ചർച്ചയാണ്.
മധ്യഡൽഹിയിലെ ഇന്‍റര്‍നെറ്റ് നിയന്ത്രണത്തിലും നഗരസിരാ കേന്ദ്രത്തിൽ മെട്രോ നിരോധനം ഏർപ്പെടുത്തിയതിലും പ്രതിഷേധം ശക്തമാണ്. പൊലീസും അധികൃതരും കഴിയാവുന്ന എല്ലാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി ആളുകൾ ജന്തർ മന്തറിൽ എത്തുന്നത് തടയാൻ ശ്രമിക്കുമ്പോഴും ഓരോ ദിവസവും ഓരോ മണിക്കൂറും കഴിയുമ്പോൾ പ്രദേശത്തേക്ക് പിന്തുണയുമായി എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.
സമരപ്പന്തലിലേക്ക് ചെല്ലാനും പരിക്കേറ്റ സമരക്കാരെ കാണാനുമുള്ള നീണ്ട നിരയാണ് സ്ഥലത്തുള്ളത്. വരി ഓരോ ദിവസം കഴിയുന്തോറും നീളുകയാണ്. വെെകുന്നേരങ്ങളിലും രാത്രികളിലും കൂടുതൽ ആളുകളെത്തി വൻ പിന്തുണയാണ് നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സമരവേദിയിലേക്കെത്തിയവരില്‍ കർഷക നേതാക്കൾ, നിഹാങ്ക വിഭാഗത്തിൽ പെട്ട ആളുകൾ എന്നിവരുള്‍പ്പെടുന്നു
ഇന്നും മെട്രോ സ്റ്റേഷൻ അടച്ചിട്ടുള്ള തടസപ്പെടുത്തൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. ഉച്ചവരെ 17 സ്റ്റേഷനും ഉച്ചകഴിഞ്ഞ് ഒരു സ്റ്റേഷനുമടക്കം 18 സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഇതിനെതിരെ പൊതുജനവും വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കമുള്ളവർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് നിയന്ത്രണവും ജന്തർ മന്തറിന്റെ സമീപത്ത് തുടരുകയാണ്. വലിയ തോതിലാണ് ഈ നിയന്ത്രണം ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തിൽ മന്ത്രിയുടെ രാജി ആവശ്യം തീരുമാനമായില്ലെങ്കിൽ രാജ്യവ്യാപകമായ സമരത്തിനാണ് യുവാക്കൾ തുടക്കമിടുക.










0 comments