ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി; രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു

Rupee vs Dollar

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 16, 2026, 10:57 AM | 2 min read

മുംബൈ : പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷവും വിദേശ നിക്ഷേപം ഒഴുക്കിക്കൊണ്ടുപോകുന്നതും തിരിച്ചടിയാകുന്നു. വ്യാഴാഴ്ച ആദ്യഘട്ട വ്യാപാരത്തിൽ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 96.31 എന്ന നിലയിലെത്തി. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ അസ്ഥിരതയും യുഎസ് ഡോളർ കൂടുതൽ ശക്തിപ്പെട്ടതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.


വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നത് രൂപയ്ക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ മുൻ ദിവസത്തെ ക്ലോസിംഗായ 96.25 എന്ന നിലവാരത്തിൽ നിന്ന് ഡോളറിനെതിരെ 96.28 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. എന്നാൽ തുടർന്ന് മൂല്യം വീണ്ടും ഇടിഞ്ഞ് 96.31 ലേക്ക് താഴുകയായിരുന്നു. ബുധനാഴ്ചയും രൂപ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തിയിരുന്നു.


വ്യാഴാഴ്ച പുലർച്ചെ ഇറാന് നേരെ ആക്രമണം ശക്തമാക്കിയ യുഎസ് സൈന്യം സമുദ്ര ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒരു കപ്പലിന് നേരെ വെടിയുതിർത്തു. ഇതിന് തിരിച്ചടിയായി ഇറാൻ പുലർച്ചെ ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ഭൗമരാഷ്ട്രീയ പിരിമുറുക്കമാണ് വിപണികളിൽ പ്രതിഫലിക്കുന്നത്.


പ്രമുഖ ആറ് കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.01 ശതമാനം ഉയർന്ന് 100.49 ൽ വ്യാപാരം നടത്തുന്നു. അതേസമയം ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് അസ്ഥിരമായി തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് വില 0.31 ശതമാനം ഇടിഞ്ഞ് ബാരലിന് 84.69 ഡോളർ എന്ന നിലയിലാണ്.


ആഭ്യന്തര ഓഹരി വിപണിയിൽ ആദ്യഘട്ട വ്യാപാരത്തിൽ ഉണ്ടായ അനുകൂലമായ തുടക്കം രൂപയ്ക്ക് കൂടുതൽ താഴേക്ക് പോകാതെ നേരിയ പിന്തുണ നൽകുന്നുണ്ടെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. ആദ്യഘട്ടത്തിൽ സെൻസെക്സ് 185.77 പോയിന്റ് ഉയർന്ന് 77,400.40 എന്ന നിലയിലും നിഫ്റ്റി 42.15 പോയിന്റ് നേട്ടത്തോടെ 24,132.60 എന്ന നിലവാരത്തിലും എത്തിയിരുന്നു. എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം ബുധനാഴ്ച മാത്രം വിദേശ സ്ഥാപന നിക്ഷേപകർ 735.83 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര വിപണിയിൽ നിന്ന് വിറ്റഴിച്ചൊഴിഞ്ഞത് വരും ദിവസങ്ങളിലും രൂപയ്ക്ക് മേൽ കനത്ത ഭീഷണിയുയർത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home