ഇറാൻ - അമേരിക്ക വെടിനിർത്തൽ; ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ : അമേരിക്ക - ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിൽ 20 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 117.63 ഡോളറിൽ നിന്ന് 91.05 ഡോളറിലേക്കാണ് വില കൂപ്പുകുത്തിയത്. കഴിഞ്ഞ 40 ദിവസമായി യുദ്ധഭീഷണിയെത്തുടർന്ന് ക്രൂഡ് വില കത്തിക്കയറുകയായിരുന്നു.
വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിൽ ഒരു ബാരൽ അസംസ്കൃത എണ്ണയുടെ വില 26 ഡോളറോളമാണ് കുറഞ്ഞത്. 2020 ഏപ്രിലിൽ കോവിഡ് മഹാമാരിയെത്തുടർന്ന് ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം കുത്തനെ ഇടിഞ്ഞതിന് ശേഷം ഒരു ദിവസത്തെ ഏറ്റവും വലിയ തകർച്ചയാണ് രേഖപ്പെടുത്തിയത്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചുള്ള ആശങ്കകകൾ ഒഴിയുന്നതാണ് ഈ വിലയിടിഞ്ഞതിന് പിന്നിലെ പ്രധാന ഘടകം. ഇസ്രയേൽ - അമേരിക്കൻ സഖ്യം ഇറാനെതിരെ 40 ദിവസം മുമ്പാണ് സംഘർഷം ആരംഭിച്ചത്. ഇതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണമായും അടച്ചിരുന്നു. ആഗോള എണ്ണ വിതരണത്തെ അത് ബാധിച്ചു. ഇതോടെ വില കുതിച്ചുയരാനും ലോകമെമ്പാടുമുള്ള ഊർജ വിപണികൾ പ്രതിസന്ധിയിലാവുകയും ചെയ്തു. വെടിനിർത്തൽ പ്രഖ്യാപനത്തോടെ ഈ പ്രതിസന്ധിക്ക് താല്കാലിക ശമനമായതാണ് വിപണിയെ സ്വാധീനിച്ചത്.










0 comments