കേരളത്തിന്റെ ഡെന്റ്കെയർ മൂല്യം 1500 കോടി; ഏഷ്യയിൽ ഒന്നാമത്


സന്തോഷ് ബാബു
Published on Feb 11, 2025, 01:11 PM | 3 min read
ലോക വ്യവസായഭൂപടത്തിലേക്ക് കേരളം ചേർത്തുവയ്ക്കുന്ന ഉജ്വലമായൊരു വിജയമുദ്രയാണ് കൃത്രിമദന്ത നിർമാണ സംരംഭമായ ഡെന്റ്കെയർ ഡെന്റല്‍ ലാബ്. ഈ മേഖലയിൽ ഏഷ്യയിൽ ഒന്നാമൻ എന്ന നേട്ടം നൽകുന്ന കരുത്തും വിശ്വാസ്യതയുമായി ലോകവിപണിയിൽ മുന്നിലെത്താനുള്ള ഒരുക്കങ്ങളിലാണ് ഈ കേരള ബ്രാൻഡ്.
ഇന്ത്യയിലാകെ കൃത്രിമപ്പല്ലുണ്ടാക്കാൻ രണ്ട് ലാബുകളും രണ്ടേരണ്ട് ഉൽപ്പന്നങ്ങളും മാത്രമുണ്ടായിരുന്ന കാലത്താണ് മൂവാറ്റുപുഴക്കാരൻ ജോൺ കുര്യാക്കോസ് ആറു ജീവനക്കാരുമായി കേരളത്തിൽ അതുവരെ കേട്ടറിവുമാത്രമായിരുന്ന കൃത്രിമപ്പല്ല് നിർമാണം ആരംഭിച്ചത്. പൂർണമായും ലോഹത്തിൽ നിർമിച്ച മെറ്റൽ കൗൺ, ലോഹത്തിൽ നിർമിച്ച് അക്രിലിക് ആവരണം നൽകുന്നവ എന്നിങ്ങനെ രണ്ട് ഉൽപ്പന്നങ്ങളേ തുടക്കത്തിൽ ഡെന്റ് കെയറിനും ഉണ്ടായിരുന്നുള്ളൂ. മനുഷ്യശരീരത്തിന് ഹാനികരമാകുന്നതൊന്നും ദന്തനിർമാണത്തിന് ഉപയോഗിക്കില്ല എന്നത് തുടക്കത്തിലേ അടിസ്ഥാന നയമാക്കി പുതിയ ഉൽപ്പന്നങ്ങൾക്കായി നടത്തിയ അന്വേഷണങ്ങളാണ് ഈ കേരള കമ്പനിയെ ലോകവിപണിയിൽ ശ്രദ്ധേയമാക്കിയത്.
ഇന്ത്യയിൽ ആദ്യമായി ജർമൻ കാസ്റ്റിങ് മെഷീൻ ഇറക്കുമതി ചെയ്ത് കൃത്രിമദന്ത നിർമാണത്തിൽ ഇവര്‍ പുതിയ വഴിതുറന്നു. ‘ഡെന്റ്കെയർ നോവ’ എന്ന സെറാമിക് ഉൽപ്പന്നം പുറത്തിറക്കി രാജ്യത്താദ്യമായി ബ്രാൻഡഡ് ക്രൗൺ വിപണിയിലെത്തിച്ച സ്ഥാപനം എന്ന ബഹുമതി കരസ്ഥമാക്കി. 2000ൽ ഐഎസ്ഒ 9001 സർട്ടിഫിക്കേഷൻ നേടുന്ന ആദ്യത്തെ ഡെന്റൽ ലാബായി.
വിസ്മയമായി സിർകോണിയ
ലോകത്തെ കൃത്രിമദന്ത നിർമാണ മേഖലയിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഡെന്റ്കെയർ ഉൽപ്പന്നങ്ങളെ വ്യത്യസ്തമാക്കുന്നത്. സിനിമാതാരങ്ങൾ, അന്താരാഷ്ട്ര പ്രശസ്തരായ എഴുത്തുകാർ, രാഷ്ട്രീയപ്രവർത്തകർ തുടങ്ങി ഡെന്റ്കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സെലിബ്രിറ്റികളുടെയും നീണ്ടനിരയുണ്ട്.
കൃത്രിമദന്ത നിർമാണത്തിലെ ഈ നൂറ്റാണ്ടിന്റെ വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിർകോണിയം ഓക്സൈസ് എന്ന പദാർഥം ഉപയോഗപ്പെടുത്തി "ഡെന്റ്കെയർ സിർക്കോണിയ' എന്ന പുതിയ ബ്രാൻഡ് ഉൽപ്പന്നം കമ്പനി ലോകവിപണിയിലേക്ക് എത്തിച്ചു. സെറാമിക് ആവരണമുള്ള പല്ലുകളിലെപ്പോലെ ലോഹം ആവശ്യമില്ല എന്നതാണ് നൂതന സാങ്കേതികവിദ്യയിലൂടെ സിർകോണിയം ഓക്സൈഡില്‍ നിര്‍മിക്കുന്ന പല്ലുകളുടെ പ്രത്യേകത. സ്വാഭാവിക പല്ലുകളോട് ഒത്തുനില്‍ക്കുന്ന നിറവും ഉയര്‍ന്ന കരുത്തും ലഭ്യമാകുകയും ചെയ്യും. മനുഷ്യശരീരത്തിന് ഹാനികരമല്ലെന്ന് ഉറപ്പുവരുത്തിയ മെഡിക്കൽ ഗ്രേഡ് സിർക്കോണിയമാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
450 ഉൽപ്പന്നങ്ങൾ, 4200 ജീവനക്കാർ
നിരതെറ്റിയ പല്ലുകളുടെ ശരിയായ ക്രമീകരണത്തിനുള്ള പരമ്പരാഗത രീതിയായ കമ്പികെട്ടലിന് പകരം ഇവര്‍ അവതരിപ്പിച്ച "ഡെന്റൽ അലൈനറാ'ണ് വിപ്ലവകരമായ മറ്റൊരു ഉൽപ്പന്നം. കമ്പികെട്ടുമ്പോൾ ഉപയോക്താക്കൾക്ക് അനുഭവപ്പെട്ടിരുന്ന വേദനയും അസ്വസ്ഥതയും ഒഴിവാക്കുന്നു എന്നതാണ് ഈ ഉൽപ്പന്നത്തിന്റെ പ്രത്യേകത. ഓരോ വ്യക്തിയുടെയും ആവശ്യമനുസരിച്ച് അത്യാധുനിക 3ഡി പ്രിന്ററിലാണ് ഇത് തയ്യാറാക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും രോഗികളുടെ പല്ല് സ്കാൻ ചെയ്ത് അയച്ച് ഇത് നിർമിച്ചെടുക്കാനുള്ള സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗവും കൃത്യതയുമുള്ള 3ഡി പ്രിന്ററാണ് ഇതിനായി വികസിപ്പിച്ചിരിക്കുന്നതെന്നും 40,000 ദന്തഡോക്ടർമാരാണ് തങ്ങളിൽ വിശ്വാസമർപ്പിച്ച് ദന്തനിർമാണം ഏൽപ്പിക്കുന്നതെന്നും കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് പറഞ്ഞു.
വിവിധതരം ദന്തചികിത്സകൾക്കായി ആഗോള നിലവാരത്തിൽ 450ലധികം ഉൽപ്പന്നങ്ങളാണ് നിലവിൽ കമ്പനി വിപണിയിലെത്തിക്കുന്നത്. ഓരോ ഉൽപ്പന്നവും വിവിധ ഘട്ട പരിശോധനകളുടെ ഭാഗമായി നൂറിലധികം ഡെന്റൽ ടെക്നീഷ്യൻമാരുടെ കൈകളിലൂടെ കടന്നാണ് ക്ലിനിക്കുകളിലേക്ക് പോകുന്നത്. ദിവസം 1500 പല്ലുകൾ നിർമിക്കാൻ ശേഷിയുള്ള അത്യാധുനിക ഫാക്ടറിയിൽ 4200 ജീവനക്കാരാണ് ഇതിനായി പ്രവർത്തിക്കുന്നത്.
യുകെ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുഎഇ എന്നീ രാജ്യങ്ങളിലും ഇന്ത്യയിൽ ഹൈദരാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും നിർമാണ യൂണിറ്റുകളുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ടെക്നോളജി
കൃത്രിമദന്ത നിർമാണ മേഖലയിൽ മികവുള്ള സാങ്കേതികവിദഗ്ധരെ കിട്ടുക എന്നതായിരുന്നു വളർച്ചയുടെ പടവുകളിൽ ഡെന്റ്കെയർ നേരിട്ട ഒരു പ്രധാന പ്രതിസന്ധി. ഉൽപ്പന്നത്തിന്റെ മികവ് വിപണിയിലെ വിശ്വാസ്യത വർധിപ്പിച്ചപ്പോൾ ആവശ്യക്കാർ കൂടി. എന്നാൽ, രോഗികൾക്കും ഡോക്ടർമാർക്കും ആവശ്യമുള്ള സമയത്തുതന്നെ ഉൽപ്പന്നം എത്തിക്കുക എന്നത് കടുത്ത വെല്ലുവിളിയായി. ഇത് നേരിടാൻ പുത്തൻ സാങ്കേതികവിദ്യകൾക്കൊപ്പം സ്വന്തം നിലയ്ക്ക് വിദഗ്ധരെ സൃഷ്ടിക്കുക എന്ന ദൗത്യംകൂടി ഏറ്റെടുത്ത് മൂവാറ്റുപുഴയിൽ ഡെന്റ്കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ടെക്നോളജി എന്ന പഠന, പരിശീലന കേന്ദ്രവും സ്ഥാപിച്ചു. ഈ മേഖലയുടെ മികവ് വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പ്രോഗ്രാമുകളും കോഴ്സുകളുമാണ് ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നത്. പ്ലസ്ടു സയൻസ് കഴിഞ്ഞവർക്കാണ് പ്രവേശനം. കേരളത്തിലെ ഏതാണ്ട് എല്ലാ ഡെന്റൽ കോളേജുകളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഇവർ പറയുന്നു.
2030ൽ ഐപിഒ
കൃത്രിമദന്ത നിർമാണ മേഖലയിൽ ലോകത്തിലെ ഒന്നാമൻ എന്ന നിലയിലേക്ക് വളരുന്നതിന് 2030ൽ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)യ്ക്കുള്ള ഒരുക്കങ്ങള്‍ അണിയറയിൽ പുരോഗമിക്കുകയാണ്. ജീവനക്കാര്‍ക്കും ഓഹരികള്‍ ലഭ്യമാക്കുമെന്ന് സിഎംഡി പറഞ്ഞു. ഇതിനുമുമ്പായി 10 ശതമാനം ഓഹരി 135 കോടിയോളം രൂപയ്ക്ക് ഒറ്റ കമ്പനിക്ക് കൈമാറുന്നതിനുള്ള (പ്രൈവറ്റ് ഇക്വിറ്റി) നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ഐസിഐസിഐ, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയ വമ്പന്മാരാണ് ഈ കേരള കമ്പനിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.
0 comments