വികസന തലസ്ഥാനം

തിരുവനന്തപുരം വെള്ളയമ്പലം– ചെന്തിട്ട സ്മാർട്ട് റോഡ് /ഫോട്ടോ: എ ആർ അരുൺരാജ്
ആന്‍സ് ട്രീസ ജോസഫ്
Published on Dec 05, 2025, 02:49 AM | 1 min read
തിരുവനന്തപുരം
വഴിയിൽ കുരുക്കായി കേബിള്‍ വയറുകളില്ല, മുക്കിലോ മൂലയിലോ മൂക്കുപൊത്തിക്കുന്ന മാലിന്യക്കൂനകളില്ല. മരങ്ങളുടെ തണലില്‍ വൃത്തിയോടെ വിളങ്ങുന്നു നഗരപാതകള്‍. സ്മാര്‍ട്ട് റോഡുകള്‍ മുതല്‍ തലചായ്‌ക്കാൻ വീടുവരെ ജനാഭിലാഷം സാധ്യമാക്കിയ ഭരണപാടവം തെളിഞ്ഞുകാണാം തലസ്ഥാനത്ത്.
തിരുവനന്തപുരം കോർപറേഷൻ അഞ്ചുവർഷംകൊണ്ട് അടിസ്ഥാന സൗകര്യവികസനത്തിനായി നടപ്പാക്കിയത് 3000 കോടിയുടെ വികസനപദ്ധതികളാണ്. മികച്ച വായുനിലവാര സൂചിക, ഗ്രീന്‍ ബജറ്റ് അവതരിപ്പിച്ച ആദ്യ നഗരം തുടങ്ങി നിരവധി നേട്ടങ്ങള്‍. അന്താരാഷ്‌ട്ര തലത്തിലടക്കം പുരസ്‌കാരങ്ങൾ. നഗര പൈതൃകം നിലനിര്‍ത്തി ആധുനിക സൗകര്യങ്ങളിലേക്ക് തലസ്ഥാനം വളരുന്നത് ജനം കണ്ടു. കാര്‍ബൺരഹിത നഗരമാകാനുള്ള തയ്യാറെടുപ്പകള്‍ക്കും വിത്തുപാകി. കോർപറേഷനിലെ 49 പാതകളാണ് സ്മാര്‍ട്ട് റോഡുകളായി ഉയര്‍ത്തിയത്. രാജ്യത്തെ വലിയ സ്മാര്‍ട്ട് റോഡും തിരുവനന്തപുരത്തിന് സ്വന്തം.
നാടിന്റെ വളർച്ചയ്ക്കായി നിലക്കൊണ്ട എല്‍ഡിഎഫിന് നാല് ഉപതെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മിന്നുംജയം സമ്മാനിച്ചു. കള്ളക്കഥകള്‍ പ്രചരിപ്പിച്ച ബിജെപിയുടെ സീറ്റും പിടിച്ചെടുത്തു. വാര്‍ഡ് വിഭജനത്തിനുശേഷംവന്ന 101 വാർഡിൽ സിപിഐ എം 70 സീറ്റിൽ മത്സരിക്കുന്നു. സിപിഐ–17, കേരള കോൺഗ്രസ് എം– 3, ആർജെഡി– 3, ജനതാദൾ എസ്– 2, ഐഎൻഎൽ, കോൺഗ്രസ് എസ്, എൻസിപി, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, ജെഎസ്‌എസ് എന്നിവ ഓരോ സീറ്റിലുമാണ് ജനവിധി തേടുന്നത്. 2020ല്‍ 10 സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫിന് വിമതശല്യവും മുന്നണിയിലെ അസ്വാരസ്യവും തലവേദനയാണ്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മുസ്ലിംലീഗും പല വാര്‍ഡുകളിലും കോൺഗ്രസിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തി.
ബിജെപി സ്വന്തം കൗൺസിലർമാർക്കും നേതാക്കൾക്കും എതിരെ ദിനംപ്രതി പുറത്തുവരുന്ന വമ്പന്‍ അഴിമതികളിൽ വോട്ടർമാരോട് മറുപടി പറയാനാകാതെ വിയർക്കുന്നു. മുന്‍ കൗണ്‍സിലറും ആര്‍എസ്എസ് നേതാവുമായ തിരുമല അനിലിന്റെയും സീറ്റ് നിഷേധിക്കപ്പെട്ട തൃക്കണ്ണാപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെയും ആത്മഹത്യകളും ബിജെപിയെ വേട്ടയാടുന്നു.
കക്ഷിനില
ആകെ: 100
•എല്‍ഡിഎഫ്: 56 (സ്വതന്ത്രന്‍ ഉള്‍പ്പെടെ)
•യുഡിഎഫ്: 10 (സ്വതന്ത്രന്‍ ഉള്‍പ്പെടെ)
•എന്‍ഡിഎ: 34











0 comments