print edition മേൽക്കൈ തുടരാൻ

തൃശൂർ നെടുംപുഴ ഭാഗത്തുനിന്നുള്ള തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ച
കെ എൻ സനിൽ
Published on Nov 28, 2025, 04:03 AM | 1 min read
തൃശൂർ
പത്തുവർഷമായി തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് വ്യക്തമായ മേൽക്കൈ തുടരുന്ന ജില്ലയാണ് തൃശൂർ. ജില്ലാപഞ്ചായത്തിനും കോർപറേഷനുംപുറമെ 86 പഞ്ചായത്തുകളിൽ 69ലും എൽഡിഎഫാണ്. തുടർഭരണത്തിൽ നാട്ടിലുണ്ടായ വികസനമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. വികസന പ്രവർത്തനങ്ങളോട് മുഖംതിരിച്ചുനിൽക്കുന്ന തൃശൂർ എംപിയുടെ നിലപാടും ദേശീയപാത വികസനമുൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസും ബിജെപിയും കൈക്കൊള്ളുന്ന നിഷേധാത്മക സമീപനവും ജനങ്ങൾക്കിടയിലുണ്ട്. വിവിധ തലങ്ങളിലുള്ള കൺവൻഷനുകളും പര്യടനങ്ങളും പൂർത്തിയാക്കി എൽഡിഎഫ് പ്രചാരണത്തിൽ ഏറെമുന്നിലാണ്.

സ്ഥാനാർഥി നിർണയംതൊട്ടുള്ള ആഭ്യന്തര സംഘർഷത്തിൽ വലയുകയാണ് യുഡിഎഫ്. ഡിസിസി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ ഉൾപ്പെടെ നിരവധി നേതാക്കൾ രാജിവച്ചു. മുൻ എംഎൽഎ ജോസ് താണിക്കലിന്റെ മകനാണ് രവി ജോസ്. നാല് മുൻ കൗൺസിലർമാർ കോൺഗ്രസിൽനിന്ന് രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കോർപറേഷനിൽ കൃഷ്‌ണാപുരം സീറ്റ് ലീഗിന് കൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽനിന്ന് 15 പേർ രാജിവച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജിഷ കള്ളിയത്തും അടാട്ട് പഞ്ചായത്തിൽ പ്രതിപക്ഷനേതാവും മുൻ എംഎൽഎ അനിൽ അക്കരയുടെ വലം കൈയുമായിരുന്ന വി ജി ഹരീഷും ഇരുട്ടിവെളുത്തപ്പോൾ ബിജെപിയായി. ഗുരുവായൂരിൽ കോലീബി സഖ്യത്തിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ രാജിവച്ചു.
ബിജെപിയിലും തമ്മിലടി രൂക്ഷം. സംസ്ഥാന പ്രസിഡന്റ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് പ്രവർത്തകരുടെ എതിർപ്പിനെത്തുടർന്ന് പിന്മാറേണ്ടിവന്നു. നിലവിൽ കോർപറേഷൻ കൗൺസിലറും ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമായ വി ആതിരയ്‌ക്കാണ് നാണംകെട്ട് പിന്മാറേണ്ടിവന്നത്. സ്ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ടം മുതൽ നേതാക്കൾ ചേരിതിരിഞ്ഞ് പട്ടിക തയ്യാറാക്കി നൽകിയതിനെത്തുടർന്ന് തർക്കം രൂക്ഷമായിരുന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും തർക്കങ്ങൾക്ക് പരിഹാരമായില്ല.
ഇക്കുറി വാർഡ് പുനർനിർണയത്തെത്തുടർന്ന് കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും ഓരോ ഡിവിഷനുകൾ വർധിച്ചു. ജില്ലയിൽ 27,54,278 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.









0 comments