print edition ഡൽഹി വായുമലിനീകരണം ; പരിഹരിക്കാൻ മാന്ത്രിക വടിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി
ഡൽഹിയടങ്ങുന്ന ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണം പരിഹരിക്കാൻ ജുഡിഷ്യറിയുടെ കൈയിൽ മാന്ത്രികവടിയില്ലെന്ന് സുപ്രീംകോടതി. ഡൽഹിയിലെ വായുമലിനീകരണത്തിന് പലകാരണങ്ങളുണ്ടെന്നും അത് വിദഗ്‌ധരാണ് കൈകാര്യം ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സ്ഥിതിയാണെന്ന് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി അപരാജിത സിങ് പരാമർശിച്ചപ്പോഴാണ് പ്രതികരണം.
"ഏത് മാന്ത്രികവടിയാണ് ഞങ്ങൾക്ക് ഉപയോഗിക്കാനാവുക. സ്ഥിതി അപകടകരമാണെന്ന് അറിയാം. ഉടനടി ശുദ്ധവായു ഉറപ്പാക്കാനുള്ള നിർദേശങ്ങൾ പുറപ്പടുവിക്കാൻ എന്ത് ചെയ്യണമെന്ന് പറയൂ. മലിനീകരണത്തിന് ഒരു കാരണമല്ല ഉള്ളത്. എല്ലാ കാര്യങ്ങളും പരിശോധിക്കണം. വിദഗ്ധർക്കും ശാസ്‌ത്രജ്ഞർക്കും മാത്രമേ അതിനു കഴിയൂ. എല്ലാ വർഷവും ദീപാവലി സീസണിൽ ആചാരം പോലെ കേസ് വരും. ശൈത്യകാലം കഴിയുമ്പോള്‍ അപ്രത്യക്ഷമാകും.’ –ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് തുടര്‍ച്ചയായി പരിഗണിക്കാനും തീരുമാനിച്ചു. തിങ്കളാഴ്‌ച വീണ്ടും കേള്‍ക്കും.
13 വിദ്യാർഥികള്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ
ഡൽഹിയിലെ വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് രാജ്യവിരുദ്ധ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യപ്പെട്ട 13 വിദ്യാർഥികളെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലും നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടു.
പ്രതികളാക്കപ്പെട്ട 17 വിദ്യാർഥികളിൽ മലയാളികളുമുണ്ട്. കർശന സുരക്ഷയിലാണ് പട്യാല ഹൗസ് കോടതിയിൽ ഇവരെ ഹാജരാക്കിയത്. അഞ്ചുപേരെ ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം ജുഡീഷ്യൽ മജിസ്ട്രേറ്റ് സാഹിൽ മോംഗ തള്ളി. കർത്തവ്യ പഥ്, പാർലമെന്റ് സ്‌ട്രീറ്റ് സ്റ്റേഷനുകളിൽ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്‌തത്. രണ്ടുകേസുകളിലുമായി 23 വിദ്യാർഥികളെയാണ് ജയിലിലടച്ചത്.









0 comments