ദേവസ്വം സ്ഥലം ഏറ്റെടുക്കാതെ 
അടിപ്പാത നിർമിക്കാന്‍ റെയില്‍വേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:18 AM | 0 min read

ഗുരുവായൂർ 
ഗുരുവായൂർ ദേവസ്വത്തിന്റെ സ്ഥലം ഏറ്റെടുക്കാതെ തിരുവെങ്കിടം അടിപ്പാത നിർമിക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്.​ ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്ങും സം​ഘവും സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ദേവസ്വം സ്ഥലം ഏറ്റെടുക്കാതെതന്നെ അടിപ്പാത നിർമിക്കാനാകുമോയെന്ന് പരിശോധിക്കും. അതിനായി നിലവിലെ പ്ലാനിൽ മാറ്റം വരുത്തിയേക്കും. ഗുരുവായൂർ തിരുവെങ്കിടം അടിപ്പാത നിർമാണത്തിന് ദേവസ്വം സ്ഥലം  വിട്ടുനൽകുന്നതിനെതിരെ ബിജെപി നേതാവ് ആർ വി ബാബു ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സ്ഥലമെടുപ്പ് നീളുകയാണ്. 
ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ആർ എൻ സിങ്, ഡിവിഷണൽ റെയിൽവേ  മാനേജർ മനീഷ് തപ്ലിയാൽ എന്നിവരാണ് ഗുരുവായൂരിലെത്തിയത്. തിരുവനന്തപുരം ഡിവിഷനിൽ വിശദമായ സുരക്ഷാ പരിശോധനയും അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ട സ്റ്റേഷനുകൾ സന്ദർശിക്കുന്നതിന്റെ ഭാ​ഗമായാണ് സംഘം ​ഗുരുവായൂരിലെത്തിയത്. ഗുരുവായൂർ സെക്ഷനിലെ ട്രാക്ക് നവീകരണം, സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംഘം വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കരാറുകാർക്ക് നിർദേശം നൽകി. വ്യാഴാഴ്ച പകല്‍ പ്രത്യേക ട്രെയിനിലാണ് ഉദ്യോഗസ്ഥർ ഗുരുവായൂരിലെത്തിയത്. 


deshabhimani section

Related News

View More
0 comments
Sort by

Home