കാർ വാടകയ്ക്കെടുത്ത് മറിച്ച് 
വിൽക്കുന്നയാൾ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 01:47 AM | 0 min read

ചിറയിൻകീഴ്  
വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിൽക്കുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മുട്ടത്തറ ബീമാപള്ളി വള്ളക്കടവ് ഷിഫ മൻസിലിൽ (ടിസി 46/490) ജവാദ്ഖാനാണ് (37) അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. വക്കം കായൽവാരം സ്വദേശി അനസും അഞ്ചൽ സ്വദേശി റിയാസ്ഖാനും ചേർന്ന് കടയ്ക്കാവൂർ ഗുരുവിഹാർ ഇർഫാൻ ഹൗസിൽ ഹണിയുടെ മാരുതി സ്വിഫ്റ്റ് കാർ ഇക്കഴിഞ്ഞ ജനുവരി 31ന് വാടകയ്ക്ക് എടുത്തു. കാലാവധി കഴിഞ്ഞ് വാഹനം തിരികെ നൽകാതെ ഇവർ ഒളിവിൽ പോയി. ഹണിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ജവാദും കൂട്ടാളി ബീമാപ്പള്ളി സ്വദേശി അർഷാദും ചേർന്ന് ഇവരുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് വാഹനം തങ്ങളുടെ കൈവശമുണ്ടെന്നും 2,40,000 രൂപ നൽകിയാൽ തിരികെനൽകാമെന്നും അറിയിച്ചു. 
പൊലീസ് നിർദേശമനുസരിച്ച്‌, ഇവർ ജവാദിനോട് രൂപ നൽകാമെന്നും അതിനായി പരുത്തിക്കുഴിയിലെത്താനും പറഞ്ഞു. തുടർന്നാണ്‌ അറസ്റ്റ്‌. അനസും റിയാസ്ഖാനും ചേർന്ന് വ്യാജ രേഖയുണ്ടാക്കി ബീമാപള്ളി സ്വദേശി അർഷാദിന് 2,20,000 രൂപയ്ക്ക് വിൽക്കുകയായിരുന്നെന്ന് ജവാദിനെ ചോദ്യം ചെയ്തതിൽ വ്യക്തമായിട്ടുണ്ട്‌. നെയ്യാറ്റിൻകര പൂന്തുറ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. അനസ്, റിയാസ്ഖാൻ, അർഷാദ് എന്നിവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. 
കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസ്, ബി ജയപ്രസാദ്, ശ്രീകുമാർ, ഷാഫി, സുഗുണൻ, ജയശങ്കർ എന്നിവരാണ് അറസ്റ്റ് ചെയ്തത്. 


deshabhimani section

Related News

View More
0 comments
Sort by

Home