ആറന്മുളയില്‍ പോര് തുടരും

ആറന്മുള
കുളനട സഹകരണ ആശുപത്രി ഭരണസമിതി ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് റിബൽ സ്ഥാനാർഥി എന്‍ സി മനോജിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഡിസിസി നേതൃത്വം. നടപടി ഉടന്‍ വേണമെന്നും ഡിസിസി പ്രസിഡന്റ് കെപിസിസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിലും ഭിന്നിപ്പ് രൂക്ഷം. ജില്ലാ നേതൃത്വത്തിനെതിരെ വിമത നീക്കം നടത്തുന്ന പ്രബല വിഭാഗത്തിന്റെ പിന്തുണ മനോജിനുണ്ട്. ഏതു വിധത്തിലും നടപടി ഒഴിവാക്കാന്‍ എതിര്‍ വിഭാഗവും രംഗത്ത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഗ്രൂപ്പുകള്‍ സംഘടനാ തലത്തില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് സ്വാധീനം ഉറപ്പിക്കാന്‍ ഗ്രൂപ്പുകളുടെ ശ്രമം. ഇതിന്റെ ഭാഗം കൂടിയായാണ് സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിലും ചേരിതിരിഞ്ഞ് മത്സരം നടന്നത്. ആശുപത്രി ഭരണസമി ഭാരവാഹിത്വം നിശ്ചയിക്കുന്ന വേളയില്‍ തന്നെ ഡിസിസി ഒാഫീസില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റം നടന്നു. കോഴഞ്ചേരിയിലെ മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ യോഗം ബഹിഷ്കരിച്ച് പോവുകയും ചെയ്തു. ഏകപക്ഷീയമായ നിലപാടുകളാണ് ജില്ലാ നേതൃത്വം തുടര്‍ച്ചയായി കൈക്കൊള്ളുന്നതെന്ന് വിമത വിഭാഗം ആരോപിക്കുന്നു.
സഹകരണ ആശുപത്രി പ്രസിഡന്റ് സ്ഥാനത്തേക്ക് ഡിസിസി നിർദ്ദേശിച്ചത് കുളനട പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറി ജി രഘുനാഥിനെയാണ്. എന്നാൽ രഘുനാഥിനെതിരെ റിബൽ സ്ഥാനാർഥിയായി മത്സരിച്ചത് ഡിസിസി സെക്രട്ടറികൂടിയായ മനോജാണ്. കോൺഗ്രസ് നേതാവ് ശിവദാസൻ നായരുടെ പിന്തുണയിലാണ് മനോജ് മത്സരിച്ചത്. ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസം ആറു കോൺഗ്രസ് നേതാക്കളെ ഡിസിസി പ്രസിഡന്റ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പന്തളം ബ്ലോക്കിലെ വല്ലന ഡിവിഷൻ പ്രവർത്തന പരിധിയായിലുള്ളവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടവരെല്ലാം. അതുകൊണ്ടുതന്നെ ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്നും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വിട്ടു നിൽക്കാനും തീരുമാനിച്ചു. ഡിസംബർ പത്തിനാണ് ഇവിടെ തെരെഞ്ഞെടുപ്പ്.
0 comments