2500 കോടി കേന്ദ്രസഹായമെന്നത് വ്യാജവാർത്ത

പ്രളയകാലത്ത‌് രക്ഷിച്ചതിന‌് കൂലിയും അടിയന്തരസഹായമായി അനുവദിച്ച അരിക്കും മണ്ണെണ്ണയ‌്ക്കും പണം ചോദിച്ചതിനെത്തുടർന്ന‌് കേന്ദ്ര സർക്കാരിനെതിരെ ഉയർന്ന വികാരം തണുപ്പിക്കാൻ സംഘടിത നുണപ്രചാരണം. വിവിധ കേന്ദ്രങ്ങളിൽനിന്നും കേന്ദ്ര സർക്കാരിൽനിന്നും കൂടുതൽ സഹായം ഉടൻ ലഭിക്കുമെന്ന തരത്തിലാണ‌് ചില കേന്ദ്രങ്ങൾ ബോധപൂർവം പ്രചാരണം നടത്തുന്നത‌്.
കേരളത്തിന‌് അടിയന്തരമായി 2500 കോടിരൂപ അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചെന്നാണ‌് ഡൽഹിയിൽനിന്നുള്ള ഏറ്റവും ഒടുവിലത്തെ വ്യാജവാർത്ത. കേരളത്തിന‌് പണം നൽകാൻ അഭ്യന്തര സെക്രട്ടറി രാജീവ‌് ഗൗബെ ശുപാർശ നൽകിയെന്നും വാർത്തയിൽ പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഒരറിയിപ്പും കേന്ദ്രത്തിൽനിന്ന‌് സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിയുടെ ഓഫീസിനോ ഇതുവരെ ലഭിച്ചിട്ടില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ‌്, ധനമന്ത്രി അരുൺ ജയ‌്റ്റ‌് ലി, കൃഷിമന്ത്രി രാധാമോഹൻ സിങ‌് എന്നിവരടങ്ങിയ ഉന്നതതല സമിതി യോഗം ചേർന്ന‌് റിപ്പോർട്ട‌് പഠിച്ചശേഷമാണ‌് സംസ്ഥാനങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിക്കേണ്ടത‌്. സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ല. വസ‌്തുത ഇതായിരിക്കെ നേരത്തെ നൽകിയ 600 കോടി ഉൾപ്പെടെ കേരളത്തിന‌് 3100 കോടിയുടെ കേന്ദ്രസഹായം എന്നായിരുന്നു പ്രചാരണം. പ്രളദുരന്തത്തിനിരയായ കേരളത്തിന‌് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ‌് യുഎൻ ഉൾപ്പെടെ തയ്യാറാക്കിയ കണക്ക‌്.
അടിയന്തരസഹായമായി 2200 കോടി ചോദിച്ചപ്പോൾ 600 കോടി മാത്രമാണ‌് നൽകിയത‌്. ഇതിൽ അരി, മണ്ണെണ്ണ, വിമാനം ഉപയോഗിച്ചതിനുള്ള കൂലി എന്നീ ഇനങ്ങളിൽ 299.53 കോടി രൂപ തിരിച്ചു നൽകണമെന്ന‌് ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന‌് കൂലിയായി 33.79 കോടിയും ആവശ്യപ്പെട്ടു. ആദ്യഘട്ട പ്രളയത്തിനിടെ ചെലവായ കണക്കാണിത‌്. ഇങ്ങനെയെങ്കിൽ രണ്ടാം ഘട്ടത്തിലെ കൂലിയും ഉടൻ ചോദിക്കും.
ഇങ്ങനെ, നൽകിയ അറുനൂറ‌് കോടിയേക്കാൾ കേന്ദ്രം തിരിച്ചുപിടിക്കുമെന്ന വാർത്ത പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്ത‌് വ്യാപക പ്രതിഷേധം ഉയർന്നു. ഇതിനെ തണുപ്പിക്കാനാണ‌് ഡൽഹിയിൽ നിന്ന‌് ഇല്ലാ സഹായത്തിന്റെ വാർത്ത പടച്ചുവിടുന്നത‌്.വിദേശസഹായത്തിന്റെ പേരിലും വ്യാജവാർത്ത പ്രചരിക്കുന്നുണ്ട‌്. ജർമൻ സർക്കാരിന്റെ കീഴിലുള്ള വികസന ബാങ്കായ കെഎഫ‌്ഡബ്ല്യു 840 കോടി രൂപ കേരളത്തിന‌് വായ‌്പ നൽകുമെന്നാണ‌് വാർത്ത. എന്നാൽ, സർക്കാരിന‌് ഇതു സംബന്ധിച്ച അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.
അതിനിടെ ഈ വർഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം കേരളത്തിലെ പ്രളയമാണെന്ന‌് ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) റിപ്പോർട്ടും പുറത്ത‌് വന്നു. 483 പേർ മരിച്ച ദുരന്തം 54 ലക്ഷം പേരെ ബാധിച്ചെന്ന‌് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജപ്പാനിലെയും നൈജീരിയയിലെയും പ്രളയം, പാകിസ്ഥാനിലെ ഉഷ‌്ണതരംഗം എന്നിവയാണ‌് കേരളത്തിലെ പ്രളയത്തിനുപിന്നിലുള്ളത‌്. അമേരിക്കയിൽ വീശിയടിച്ച ഫ‌്ളോറൻസ‌് ചുഴലിക്കാറ്റാണ‌് നഷ‌്ടത്തിൽ ഒന്നാമത‌്.
0 comments