പ്രളയാഘാതം : വേമ്പനാട് കായലിന്റെ സംഭരണശേഷി കുറഞ്ഞത് സ്ഥിതി രൂക്ഷമാക്കി

ന്യൂഡൽഹി
വേമ്പനാട് കായലിന്റെ സംഭരണശേഷി കുറഞ്ഞത് പ്രളയത്തിന്റെ ആഘാതം കൂടാൻ കാരണമായെന്ന് കേന്ദ്ര ജലകമീഷൻ. കനത്ത മഴയിൽ 163 കോടി ക്യുബിക് മീറ്റർ വെള്ളം പെയ്തിറങ്ങിയപ്പോൾ 60 കോടി ക്യുബിക് മീറ്റർ വെള്ളം മാത്രമാണ് വേമ്പനാട് കായൽ സ്വീകരിച്ചത്. ഇത് 480 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ പ്രളയത്തിലാക്കിയെന്ന് കേന്ദ്ര ജല കമീഷന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അണക്കെട്ടുകൾ പ്രളയം രൂക്ഷമാകുന്നതിന് കാരണമായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
വേമ്പനാട് കായലിന്റെ സംഭരണശേഷി കൂടുതലായിരുന്നെങ്കിൽ പ്രളയത്തിന്റെ ആഘാതം കുറയ്ക്കാനാകുമായിരുന്നു. എക്കൽ അടിഞ്ഞുകൂടിയതുൾപ്പെടെയുള്ള പ്രക്രിയയാണ് സംഭരണശേഷി കുറച്ചത്. കായലിൽനിന്ന് കടലിലേക്ക് വെള്ളം പുറംതള്ളുന്നതിൽ കുറവുണ്ടായത് തിരിച്ചൊഴുക്കിന് കാരണമായി. ഡ്രഡ്ജിങ്ങിലൂടെ ആഴം വർധിപ്പിക്കുക എന്നതാണ് ഇത് മറികടക്കാനുള്ള വഴി. എന്നാൽ, പരിസ്ഥിതിലോല മേഖലയായതിനാൽ ഡ്രഡ്ജിങ്ങിന് ശുപാർശ ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വേമ്പനാട്ട് കായലിലേക്കെത്തി കടലിൽ ചേരുന്ന പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ എന്നീ ആറുകളുടെ സംഭരണശേഷി വർധിപ്പിക്കണമെന്ന് കമീഷൻ നിർദേശിച്ചു.
രണ്ട് ഘട്ടമായി പെയ്ത അതിരൂക്ഷമായ മഴയാണ് പ്രളയത്തിന് കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ആഗസ്ത് എട്ട്, ഒമ്പത് ദിവസങ്ങളിലും 15 മുതൽ 17 വരെ മൂന്നുദിവസമായും പെയ്ത മഴ സ്ഥിതി രൂക്ഷമാക്കി. ആഗസ്ത് ഒന്നുമുതൽ 19വരെ പെയ്ത മഴയുടെ 50 ശതമാനവും ഈ മൂന്നുദിവസ കാലയളവിലാണ് ലഭിച്ചത്. അണക്കെട്ടുകളിൽ നിശ്ചിതപരിധിയിൽ വെള്ളം നിറയുമ്പോൾ എത്ര അളവിൽ വെള്ളം തുറന്നുവിടാമെന്നതിൽ നയപരമായ പുനഃപരിശോധന നടത്തണം. 200 മില്യൺ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടുകളുടെ കാര്യത്തിൽ ഇത് അത്യാവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
0 comments