Deshabhimani

ഐഎഫ്എഫ്കെ: ചിത്രപ്പകിട്ടുമായി ഏഴാം ദിനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 04:05 PM | 0 min read

തിരുവനന്തപുരം> കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19ന് ചലച്ചിത്രാസ്വാദകർക്കു വൈവിധ്യമാർന്ന ചിത്രങ്ങളുടെ ദൃശ്യവിരുന്ന്. രാഹുൽ സദാശിവന്റെ ഭ്രമയുഗം, ദീപ മേഹ്തയുടെ ഫയർ, മാർക്കോസ് ലോയ്സയുടെ അവെർനോ, അക്കിനേനി കുടുമ്പ റാവുവിന്റെ ഒക്ക മാഞ്ചി പ്രേമ കഥ എന്നിവയുടെ മേളയിലെ ഏക പ്രദർശനം ഇന്നു നടക്കും.

അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഷബാന ആസ്മിയോടുള്ള ആദരസൂചകമായി ഒരുക്കിയ സെലിബ്രേറ്റിംഗ് ഷബാന വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രമാണ് ഫയർ. 1996ൽ ഷിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഷബാനയെ മികച്ച നടിക്കുള്ള സിൽവർ ഹ്യൂഗോ അവാർഡിനർഹയാക്കിയ ചിത്രം കൂടിയാണിത്. ഭർത്താക്കന്മാരിൽ നിന്ന് അവഗണന നേരിടുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ഫയർ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച, മെൽബൺ ഇന്ത്യൻ ചലച്ചിത്രമേളയിൽ പ്രേക്ഷക പിന്തുണ നേടിയ തേവന്റെ തേരോട്ടമാകും നിശാഗന്ധിയിൽ മിഡ്‌നൈറ്റ് സ്‌ക്രീനിംഗിൽ പ്രദർശനത്തിനെത്തുന്ന ഭ്രമയുഗം സമ്മാനിക്കുക.

കൺട്രി ഫോക്കസ് വിഭാഗത്തിലെത്തിയ അർമേനിയൻ ചിത്രങ്ങൾ ഐഎഫ്എഫ്കെയിലൂടെ ലോകശ്രദ്ധ ആകർഷിക്കുകയാണ്. നൂറ് വർഷം പൂർത്തിയാക്കുന്ന അർമേനിയൻ സിനിമയ്ക്കു പറയാനുള്ളത് ചരിത്രത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും ചെറുത്തുനില്പിന്റെയും കഥകളാണ്. ലോസ്റ്റ് ഇൻ അർമേനിയ, പരാജനോവ് സ്‌കാൻഡൽ, അമേരികേറ്റ്‌സി എന്നീ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഏഴാം ദിനം പ്രദർശനത്തിനുള്ളത്.

കഴിഞ്ഞ ദിനങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന സിനിമകളായ മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, റിഥം ഓഫ് ദമാം, പാത്ത്, ക്വിയർ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയവയുടെ മേളയിലെ അവസാന പ്രദർശനം ഇന്നാണ്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ക്വിയറിന്റെ അവസാന പ്രദർശനം രാത്രി 8.30ന് ഏരീസ്‌പ്ലെക്‌സിൽ നടക്കും. 2.15ന് ടാഗോർ തിയേറ്ററിലാണ് മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി പ്രദർശിപ്പിക്കുന്നത്. വൈകിട്ട് ആറിനു കൈരളിയിലാണു റിഥം ഓഫ് ദമാമിന്റെ പ്രദർശനം. അജന്ത തിയേറ്ററിൽ 12.15നാണ് പാത്തിന്റെ പ്രദർശനം.

മലയാളസിനിമ ടുഡേ വിഭാഗത്തിൽ വി സി അഭിലാഷിന്റെ എ പാൻ ഇന്ത്യൻ സ്റ്റോറി ആണ് ഏഴാം ദിനത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രം. രാവിലെ 9.15ന് ശ്രീ തിയേറ്ററിൽ ആണ് പ്രദർശനം. ഹരി, റെജി എന്നീ സുഹൃത്തുക്കളുടെ കുടുംബങ്ങളുടെ കൂടിച്ചേരലിനെ തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.    

ഏഴാം ദിനത്തിലെ മറ്റൊരു മുഖ്യആകർഷണമാണ് ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ ഹോട്ടൽ ഹൊറൈസണിൽ നടക്കുന്ന ഫീമെയിൽ വോയ്‌സസ് പാനൽ. രാവിലെ 11 മണി മുതൽ 12.30 വരെയാണ് ചർച്ച. നിള തിയേറ്ററിൽ ഉച്ചതിരിഞ്ഞ് 2.30ന് ജൂറി അംഗമായ നാന ജോർജേഡ്‌സെയുമായി ആദിത്യ ശ്രീകൃഷ്ണ നടത്തുന്ന സംഭാഷണവും ഉണ്ടാകും.



deshabhimani section

Related News

0 comments
Sort by

Home