വേഷം നോക്കി സ്ത്രീകളെ വിലയിരുത്തുന്നത്‌ 
വികലവീക്ഷണം: ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 02:37 AM | 0 min read

കൊച്ചി > ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും വേഷത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ഹൈക്കോടതി. വസ്ത്രം നോക്കി വിലയിരുത്തുന്നത് വികലമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ധരിക്കുന്ന വസ്​ത്രമുൾപ്പെടെ കണക്കിലെടുത്ത് മക്കളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബകോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഉത്തരവായത്. ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹർജി നൽകിയത്. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചത്.

വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബകോടതി കുറ്റപ്പെടുത്തിയിരുന്നു.എന്നാൽ, വിവാഹമോചിതകൾ സങ്കടത്തോടെ കഴിയണമെന്ന കുടുംബകോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലിംഗഭേദമില്ലാതെ തുല്യാവകാശം ഉറപ്പാക്കുന്ന ഭരണഘടനയാണ് നമ്മുടേത്. ഭരണഘടനയുടെ 75–-ാംവാർഷികം ആഘോഷിക്കുമ്പോഴും ഇത്തരമൊരു നിരീക്ഷണം നടത്തേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഡേറ്റിങ് ആപ്പിൽ ഫോട്ടോ ഇട്ടത് ഭർത്താവുതന്നെയാണെന്ന് ഹർജിക്കാരി ബോധിപ്പിച്ചു. അമ്മയോടൊപ്പം കഴിയാനാണ് താൽപ്പര്യമെന്നും അവധിസമയത്ത് അച്ഛനോടൊപ്പം പോകാമെന്നും കുട്ടികൾ കോടതിയെ അറിയിച്ചു. 
തുടർന്ന് കുടുംബകോടതി ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്‌ കുട്ടികളുടെ കസ്റ്റഡി ഹർജിക്കാരിക്ക് നൽകി ഉത്തരവിട്ടു.
 



deshabhimani section

Related News

View More
0 comments
Sort by

Home