പരീക്ഷയുടെ ചോദ്യങ്ങൾ യുട്യൂബിൽ: ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 10:36 AM | 0 min read

തിരുവനന്തപുരം> എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്തുമസ് മോഡൽ പരീക്ഷയുടെ ചോദ്യങ്ങൽ യുട്യൂബ് ചാനലുകളിൽ അടക്കം പ്രചരിച്ച സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് മുമ്പ് യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന ഡിജിപി, സൈബർ സെൽ എന്നിവർക്ക് പരാതി നൽകും.

പ്ലസ് വൺ, പ്ലസ് ടു ക്രിസ്തുമസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്‍സിഇആർടി വർക്ക്‌ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പറാണ് തയ്യാറാക്കുക. അതിൽ ഒരു സെറ്റ് തെരഞ്ഞെടുത്ത് സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസിൽ പ്രിന്റ് ചെയ്ത് അവർ തന്നെ 14 ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുന്നു.  അവിടെ നിന്നും പ്രിൻസിപ്പൽമാർ ഇവ കളക്ട് ചെയ്യുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ചോദ്യ പേപ്പറുകൾ വിവിധ ഡയറ്റുകൾ തയ്യാറാക്കുന്നു. രണ്ട് സെറ്റ് ചോദ്യപേപ്പറാണ് തയ്യാറാക്കുക. അതിൽ ഒന്ന് തിരഞ്ഞെടുത്ത് എസ്എസ്കെ വഴി പ്രസ്സിലേക്ക് പോകുന്നു. പ്രസിൽ നിന്നും വിവിധ ബിആർസികളിലേക്കും അവിടെ നിന്നും സ്‌കൂളുകളിലേക്കും പോകുന്നു.

ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെയുള്ള പരീക്ഷ പേപ്പർ എസ്എസ്കെ. വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് രണ്ട് സെറ്റ് തയ്യാറാക്കുന്നു. അതിൽ ഒന്ന് തിരഞ്ഞെടുത്ത് പ്രസ്സിലേക്കും തുടർന്ന് പ്രിന്റ് ചെയ്ത് ബിആർസികളിലേക്കും വിതരണം ചെയ്യുന്നു. ഇതിനേക്കാൾ കർശനമായ രീതിയിലാണ് പൊതുപരീക്ഷകൾ നടക്കുന്നത്. ഹയർ സെക്കണ്ടറി രണ്ടാം വർഷത്തിന് അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും എസ്എസ്എൽസിയ്ക്ക് നാല് സെറ്റ് ചോദ്യപേപ്പറുകളുമാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിലാണ് പ്രിന്റ് ചെയ്യുന്നത്. എസ്എസ്എൽസി ചോദ്യപേപ്പറുകൾ  ഡിഇഒ ഓഫീസിലേക്കും പ്ലസ് ടു ചോദ്യപേപ്പറുകൾ പരീക്ഷാ സെന്ററുകളിലേക്കുമാണ് എത്തിക്കുന്നത്.

ചോദ്യപേപ്പർ നിർമ്മാണം, വിതരണം തുടങ്ങിയ മേഖലകളിലെല്ലാം അതീവ സുരക്ഷാ നടപടിക്രമങ്ങൾ കൈക്കൊള്ളാറുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്നത് അതീവ ഗൗരവമായിട്ടുള്ള സംഭവ വികാസമാണ്. ഇക്കാര്യത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടു വരും. കുട്ടികളുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിധ വിട്ടുവീഴ്ചകളും പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുകയില്ലെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home