സ്മാർട്ട് സിറ്റി: പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ; സർക്കാർ നിയന്ത്രണത്തിൽ തന്നെയാകും തുടർന്നുള്ള വികസനമെന്ന് മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 06:48 PM | 0 min read

തിരുവനന്തപുരം > സ്മാർട്ട് സിറ്റി വിഷയത്തിൽ നിലവിൽ പ്രചരിക്കുന്നത് വസ്തുതകളല്ലെന്നും ഊഹാപോഹങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുത ജനങ്ങളിൽ നിന്നും മറച്ചു വെച്ച് തെറ്റിദ്ധാരണ പരത്താനാണ് ഒരു കൂട്ടർ  ശ്രമിക്കുന്നത്. ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും നിന്നുപോവില്ല. കേരളത്തിൻറെ ഭാവി ഐടി വികസനത്തിന് ഉതകും വിധത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവും. ആർബിട്രേഷൻ ഉൾ‌പ്പെടെയുള്ള നടപടികളിലേക്ക് പോയി വർഷങ്ങളോളം ഈ ഭൂമിയിൽ ഐടി വികസനം സാധ്യമാകാതെയുള്ള സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ വസ്തുത മറച്ചുവച്ചുള്ള പ്രചരണങ്ങൾ വർധിക്കുന്നത്. അതിൽ നിന്ന് വിട്ടു നിൽക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  

നഷ്ടപരിഹാരം കൊടുത്തു പറഞ്ഞു വിടുക എന്നതല്ല സർക്കാർ ഉദ്ദേശിക്കുന്നത്. മലയാളികളോട് അത്രയും വൈകാരികമായി ചേർന്നു നിൽക്കുതാണ് യുഎഇയും യുഎഇ ഗവൺമെൻ്റും. ഏറ്റവും കൂടുതൽ മലയാളികളുള്ള മേഖലയാണ്. യുഎഇയിലേയും കേരളത്തിലേയും സർക്കാരുകൾ ഇടപെട്ട നിരവധി ചർച്ചകളുടെയും സഹകരണത്തിൻറെയും ഒരു ഉൽപന്നമാണ് സ്മാർട്ട് സിറ്റി കരാർ.

പിന്മാറ്റനയം തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭാവിയിൽ എന്തു ചെയ്യാൻ കഴിയുമെന്നതൊക്കെ ചർച്ച ചെയ്യാനിരിക്കുന്നതേയുള്ളു. ഇക്കാര്യങ്ങൾ കമ്മിറ്റി പരിശോധിച്ച് വരികയാണ്. സ്മാർട്ട് സിറ്റിയിൽ ടീകോം വാങ്ങിയ ഓഹരിയുടെ വിലയാണ് മടക്കി നൽകേണ്ടി വരുന്നത്. ഇതുതന്നെ ഇൻഡിപൻഡൻറ് ഇവാല്യൂവേറ്റർ തീരുമാനിക്കുന്നതാണ്. ഇത് നഷ്ടപരിഹാരമല്ല.

ദുബായ് ഹോൾഡിങ്ങ്സ് 2017ൽ ദുബായ്ക്കു പുറത്തുള്ള ഓപ്പറേഷൻസ് നിർത്തുന്നതായി തീരുമാനം കൈക്കൊണ്ടതിൻറെ കൂടി ഫലമായാണ് നിലവിൽ ഈയൊരു സാഹചര്യം സ്മാർട്ട് സിറ്റിക്ക് ഉണ്ടായത്. ഇതെല്ലാം കമ്മിറ്റി കണക്കിലെടുക്കും. ഏതെങ്കിലും സ്വകാര്യ കമ്പനികളുമായി ജോയിൻറ് വെൻച്വർ ഉദ്ദേശിക്കുന്നില്ല.  അത്തരം ഒരു സ്വകാര്യ പങ്കാളിത്തവും ഉണ്ടാവില്ല. പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ തന്നെയാകും തുടർന്നുള്ള വികസനം. 246 ഏക്കർ സർക്കാർ ഭൂമി പാട്ടത്തിന് നൽകിയാണ് സ്മാർട്ട് സിറ്റി എസ്പിവി രൂപവത്കരിച്ചത്.  ഈ 246 ഏക്കർ ഭൂമി കേരളത്തിൻറെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാവും.

ഇപ്പോൾ തന്നെ ഇൻഫോപാർക്കിൽ 99% സ്ഥലവും വിവിധ കമ്പനികൾ പ്രയോജനപ്പെടുത്തിവരികയാണ്. പുതിയ കമ്പനികൾക്ക് കടന്നുവരുവാനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും സ്ഥലപരിമിതി തടസ്സമായി നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇൻഫോപാർക്കിന് തൊട്ടടുത്തുള്ള 246 ഏക്കർ ഭൂമിയിലൂടെ കേരളത്തിൻറെ ഐടി വികസനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ കഴിയും. കൂടുതൽ കമ്പനികൾ സംസ്ഥാനത്തേക്ക് വരും.

സ്മാർട്ട് സിറ്റിയുടെ പ്രശ്നങ്ങളെക്കുറിച്ചും മുന്നോട്ടുപോക്ക് എങ്ങനെ ആവണം എന്നതിനെ സംബന്ധിച്ചും പഠിച്ച് വ്യക്തമായ ശുപാർശ സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തിൽ ധന, റവന്യൂ നിയമ, ഐടി സെക്രട്ടറിമാർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും അഡ്വക്കേറ്റ് ജനറലിൻറെ അഭിപ്രായം കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കാനുമാണ് തീരുമാനമായത്.

സ്മാർട്ട് സിറ്റി ഫ്രെയിം വർക്ക് എഗ്രിമെൻറിലെ ക്ലോസ് 7.2.1 പ്രകാരം ടീകോമിന് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുപകരം ടീകോമുമായി ചർച്ച ചെയ്ത് പിന്മാറ്റനയം സംബന്ധിച്ച് അവരുമായി ഒരു കരാറിൽ ഏർപ്പെടുന്നതിനാണ് അഡ്വക്കേറ്റ് ജനറൽ നിയമോപദേശത്തിൽ  ഊന്നൽ നൽകിയത്. അതനുസരിച്ച് കേരള സർക്കാറിനോ നോമിനിക്കോ ടീകോമിൻറെ ഓഹരികൾ വാങ്ങാനും കരാർ ബാധ്യതകളിൽ നിന്ന് അവരെ ഒഴിവാക്കാനും സാധിക്കും.

ഫ്രെയിംവർക്ക് കരാറിലെ ക്ലോസ് 7.2.2 പ്രകാരം ഇൻഡിപെൻഡൻറ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് നൽകേണ്ടുന്ന ഓഹരിവില കണക്കാക്കാനും തീരുമാനിക്കുകയുണ്ടായി. ഈ നടപടിക്രമങ്ങളിൽ കൂടിയാണ് പിന്മാറ്റ കരാർ തയാറാക്കുന്ന നിലയിലേക്ക് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

ഓഹരിവില എന്നത് നഷ്ടപരിഹാരത്തുകയാണ് എന്ന ധാരണയിലാണ് പലരുമുള്ളത്. ടീ കോമിന് നൽകുന്നത് യഥാർത്ഥത്തിൽ നഷ്ട പരിഹാരമല്ല എന്നതാണ് വസ്തുത. ഇൻഡിപൻഡൻറ് വാല്യൂവർ ആണ് ഈ തുക തീരുമാനിക്കുന്നത്. സ്മാർട്ട് സിറ്റിയിൽ ടീകോം വാങ്ങിയ 84% ഓഹരിയുടെ വിലയാണ് സംസ്ഥാനം തിരികെ വാങ്ങുന്നത്. ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാൽ ലീസ് പ്രീമിയം തുകയായ 91.52 കോടിയും അടിസ്ഥാന സൗകര്യത്തിനായി ചെലവഴിച്ച തുകയും നൽകണമെന്നാണ് ഫ്രെയിംവർക്ക് എഗ്രിമെൻറിലെ വ്യവസ്ഥ. ഇതെല്ലാം പരിഗണിച്ചാണ് കരാറിലെ ക്ലോസ് 7.2.2 പ്രകാരം ഇൻഡിപെൻഡൻറ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് ഓഹരിവില നൽകുന്നത്. ഇതല്ലാതെ പദ്ധതി നടപ്പാക്കുന്നതിൽ ഏതെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായാൽ മധ്യസ്ഥ ചർച്ചവഴി പരിഹാരം കാണാനും ആർബിട്രേഷൻ നടപടികൾക്കും കരാറിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ആർബിട്രേഷൻ നടപടികളും നിയമത്തിൻറെ നൂലാമാലകളും ഒഴിവാക്കി എത്രയുംവേഗം ഐടി വികസനത്തിന് ഫലപ്രദമായി ഈ ഭൂമി  വിനിയോഗിക്കാനാണ് സർക്കാർ തീരുമാനമെടുത്തത്.

ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാൽ ടീകോം ചിലവാക്കിയ ലീസ് പ്രീമിയം തുകയായ 91.52 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങൾക്കായി ചിലവഴിച്ച തുകയും കണക്കാക്കി ഓഹരിവില നൽകാവുന്നതാണ് എന്ന് ഫ്രെയിം വർക്ക് കരാറിൻറെ 19ാം പേജിൽ വ്യക്തമാക്കുന്നുണ്ട്. പദ്ധതി വിജയകരമായി പൂർത്തീകരിച്ചില്ലെങ്കിൽ ടീകോമിന് തുക നൽകാൻ സർക്കാരിന് ബാധ്യതയില്ലായെന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

ടീകോമിന് നഷ്ടപരിഹാരമല്ല നൽകുന്നതെന്ന് ഇവിടെ അടിവരയിട്ടു സൂചിപ്പിക്കുകയാണ്. സ്മാർട്ട് സിറ്റിയിൽ ടീകോം നടത്തിയ നിക്ഷേപത്തിന് സ്വതന്ത്ര വിലയിരുത്തൽ പ്രകാരം മൂല്യനിർണയം നടത്തുകയും മടക്കിനൽകാൻ കഴിയുന്നത് സംബന്ധിച്ച് ചർച്ചകൾ വഴി തീരുമാനമെടുക്കുകയും ചെയ്യും. ഇതാണ് ചെയ്യുന്നത്. പദ്ധതി നടപ്പാക്കുന്നതിൽ ഏതെങ്കിലും ഭാഗത്ത് വീഴ്ച ഉണ്ടായാൽ മധ്യസ്ഥ ചർച്ചകൾ  മുഖേന പരിഹാരം കാണുന്നതിനും ആർബിട്രേഷൻ നടപടികൾക്കും കരാറിൽ വ്യവസ്ഥയുണ്ട്.

എന്നാൽ ആർബിട്രേഷൻ നടപടികളും നിയമത്തിൻറെ നൂലാമാലകളും ഒഴിവാക്കി എത്രയും വേഗം ഭൂമിയേറ്റെടുത്ത് ഐടി വികസനത്തിന് ഫലപ്രദമായി വിനിയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ആർബിട്രേഷനിലേക്ക് പോയാൽ വർഷങ്ങളുടെ കാലതാമസമുണ്ടാകുന്നത് സംസ്ഥാനത്തിൻറെ ഐടി വികസനത്തിന് ഹാനികരമാകും. ആർബിട്രേഷനിലേക്ക് പോയി വർഷങ്ങളോളം ഈ ഭൂമിയിൽ ഐടി വികസനം സാധ്യമാകാതെയുള്ള സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.  എന്നാൽ വസ്തുത ജനങ്ങളിൽ നിന്നും മറച്ചു വെച്ച് തെറ്റിദ്ധാരണ പരത്താനാണ് ഒരു കൂട്ടർ  ശ്രമിക്കുന്നത്. അതിൽ നിന്ന് വിട്ടു നിൽക്കണം.

കേരളത്തിൻറെ ഐടി വികസനത്തിന് ഉതകുംവിധത്തിൽ ഈ ഭൂമി എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.  ആയിരക്കണക്കിനു പേർക്ക് തൊഴിൽ നൽകുവാൻ സാധിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home