കോൺഗ്രസിനൊപ്പം നിൽക്കുന്നത് മതേതര കേരളത്തോടുള്ള അനീതി: എ കെ ഷാനിബ്

പാലക്കാട് > കോൺഗ്രസുകാരനായി തുടരുക എന്ന ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. അധികാരത്തിലെത്താൻ ഏത് വർഗീയതയുമായും ചേരാൻ മടിയില്ലാത്ത പാർടിയാണ് കോൺഗ്രസെന്നും അതിനെ ചോദ്യം ചെയ്യാൻ ഒരാൾ പോലും അവിടെ ബാക്കിയില്ലെന്നും ഷാനിബ് ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു. നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിലാണ് താൻ പുറത്താക്കപ്പെട്ടതെന്നും തിരുത്തലിനു തയ്യാറാകാതെ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുന്ന കോൺഗ്രസിനൊപ്പം നിൽക്കുന്നത് മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ കോൺഗ്രസ് പാർടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുക എന്ന എന്റെ ആഗ്രഹം ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്. ഒരേ സമയം ആർഎസ്എസുമായും എസ്ഡിപിഐയുമായും തെരഞ്ഞെടുപ്പ് ബന്ധത്തിന് ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും കേവലം അധികാര രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമാക്കുന്നത്.
ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ കൈ കൂപ്പി നിൽക്കുന്ന പ്രതിപക്ഷനേതാവും എസ്ഡിപിഐക്കാരന്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന യൂത്ത് നേതാവും തെളിച്ചമുള്ള ചിത്രങ്ങൾ ആയി നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ ഒരാൾ പോലും അതിനെ ചോദ്യം ചെയ്യാൻ ഇല്ല എന്നത് കോൺഗ്രസ് പാർട്ടിയുടെ അധഃപതനം കൂടുതൽ വെളിവാക്കുന്നു. വർഗീയതയെ എന്നും അകറ്റി നിർത്തുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്ന സമസ്ത പോലുള്ള സംഘടനകളിൽ ഭിന്നിപ്പ് ഉണ്ടാക്കുകയും എന്നാൽ വർഗീയ സംഘടനകളെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന നിലപാട് ആണ് ലീഗും കോൺഗ്രസും സ്വീകരിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗീയതയെ തലോടുന്ന കാഴ്ചയും നമ്മൾ തുടരെ കണ്ടുകൊണ്ടിരിക്കുകയാണ്. ഇനിയും അധികാരത്തിൽ നിന്ന് മാറി നിന്നാൽ കോൺഗ്രസ് പാർടി കേരളത്തിലും തകരും അത് കൊണ്ട് ആരെ കൂട്ട് പിടിച്ചിട്ട് ആണെങ്കിലും അധികാരമേറണം എന്ന ന്യായം ചുറ്റും നിൽക്കുന്ന സ്തുതിപാഠകർക്ക് ദഹിച്ചാലും മതേതര വിശ്വാസികൾ ആയ സാധാരണ കോൺഗ്രസുകാർ അംഗീകരിക്കാൻ പോകുന്നില്ല.
പാലക്കാട് വിജയം എല്ലാറ്റിനും ഉള്ള മറുപടി ആണ് എന്ന നിലയിൽ കാര്യങ്ങൾ വിലയിരുത്തി തിരുത്തലുകൾക്ക് തയ്യാറാവാതെ പോകാൻ ആണ് പാർട്ടി തീരുമാനം എന്നാണ് അറിയാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് വിജയമാണ് ന്യായാന്യായങ്ങളുടെ തീർപ്പ് എന്ന കണ്ടെത്തലിലേക്ക് ദേശീയ പാർടിയായ കോൺഗ്രസിന് എത്താൻ കഴിയുന്നെങ്കിൽ നല്ല നമസ്കാരം എന്ന് മാത്രമേ പറയാൻ ഉള്ളൂ.
തൃശൂർ പരാജയത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനോ പാർടിക്ക് അകത്ത് ചർച്ച ചെയ്യാനോ റിപ്പോർട്ടിൽ നടപടി സ്വീകരിക്കാനോ തയ്യാറാവാത്ത പാർടി ഒരു തിരുത്തലിനും തയ്യാറല്ലെന്ന് വ്യക്തമാണ്. തെറ്റിൽ നിന്ന് തെറ്റിലേക്ക് തുടരെ തുടരെ സഞ്ചരിക്കുകയാണ് കോൺഗ്രസ്. പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസ്. അധികാരത്തിലെത്താൻ ഏത് വർഗീയതയുമായും ചേരാൻ മടിയില്ലാത്ത, അതിനെ ചോദ്യം ചെയ്യാൻ ഒരാൾ പോലും ബാക്കിയില്ലാത്ത പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസ്. ഒരു സാധാരണ കോൺഗ്രസ്കാരനാണ് എന്ന് പറഞ്ഞ് തുടരുന്നത് പോലും ഇനി മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണ്.
Related News

0 comments