Deshabhimani

കളർകോട് വാഹനാപകടം: കാറോടിച്ച വിദ്യാർഥിയെ പ്രതി ചേർക്കും; റിപ്പോർട്ട് സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 10:22 AM | 0 min read

ആലപ്പുഴ> കളർകോട് വാഹനാപകടത്തിൽ അഞ്ച്‌ മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാറോടിച്ച വിദ്യാർഥി ഗൗരീശങ്കറിനെ പ്രതി ചേർക്കണമെന്ന് കാട്ടി പൊലീസ് റിപ്പോർട്ട്. സാക്ഷി മൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കണമെന്ന് കാട്ടി റിപ്പോർട്ട്  കോടതിയിൽ സമർപ്പിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ കെഎസ്ആർടി ഡ്രൈവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കി. കെഎസ്ആർടി സഞ്ചരിച്ചത് കൃത്യമായ റൂട്ടിൽ തന്നെയായിരുന്നുവെന്നും അമിത വേ​ഗത്തിൽ ആയിരുന്നില്ലെന്നും പൊലീസ്‍ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.    

അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം. മുൻപിൽ ഉണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ ലോഡ് കാരണം ഉദ്ദേശിച്ച വേഗം കിട്ടിയില്ലെന്നും, ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്നും ഗൗരീശങ്കർ മൊഴി നൽകിയിട്ടുണ്ട്. നിയന്ത്രണം വിട്ട വാഹനം വലതുവശത്തേക്ക് തെന്നിമാറിയാണ് ബസിൽ ഇടിച്ച് കയറിയതെന്നും മൊഴിയിൽ പറയുന്നു. വിദ്യാർഥിയുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആർടിഒ കടക്കും. എന്നാൽ വിദ്യാർത്ഥിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് നടപടി ഉടനുണ്ടാകില്ല.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ പൂർണമായും തകർന്നു. എട്ട് പേർക്ക് കയറാവുന്ന വാഹനത്തിൽ പതിനൊന്ന് പേർ കയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി. അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നു മാറ്റി. തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു. തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി.
 

 



deshabhimani section

Related News

View More
0 comments
Sort by

Home