Deshabhimani

മുനമ്പം: കേരളത്തെ വര്‍ഗീയമായി ഭിന്നിക്കാനുള്ള സംഘപരിവാര്‍ ശ്രമം തിരിച്ചറിയണം- ഡിവൈഎഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 03:13 PM | 0 min read

തിരുവന്തപുരം> മുനമ്പത്തെ ഭൂമി വിഷയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് അതിൽനിന്നും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശ്രമം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ.

മുനമ്പത്തെ 600 ഓളം കുടുംബങ്ങളും വഖഫ് ഭൂമി സംരക്ഷണ സമിതിയും തമ്മിലുള്ള കേസ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. അതിസങ്കീർണമായ നിയമപ്രശ്നങ്ങൾ ഉള്ള പ്രസ്തുത വിഷയത്തിൽ വളരെയേറെ ശ്രദ്ധയോടെയുള്ള ഇടപെടലും പരിഹാരവുമാണ് ആവശ്യം. വൈ­പ്പിനിലെയും മുനമ്പത്തെയും ജനങ്ങളുടെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയം സമാധാനപൂർണമായ ചർച്ചകളിലൂടെയും സമവായത്തിലൂടെയും മാത്രമേ പരിഹരിക്കാനാവൂ.

എന്നാൽ പ്രസ്തുത വിഷയത്തെ രണ്ടു സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കാനും അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ബിജെപി ശ്രമിക്കുന്നത് ഇത് അത്യന്തം ഹീനമാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വഖഫ് ബോർഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതും ബിജെപി നേതാവ് ഗോപാലകൃഷ്ണൻ ശബരിമലയും വേളാങ്കണ്ണിയും ഉൾപ്പെടെ ചേർത്തുകൊണ്ട് വഖഫ് വിഷയത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രസ്താവന നടത്തിയതും സംഘപരിവാറിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇത്തരം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്

മതേതരത്വത്തിന്റെയും സൗഹാർദ്ദത്തിന്റെയും വിളനിലമായ കേരളത്തെ വർഗീയമായി വേർതിരിക്കുവാനും ഭിന്നിപ്പിക്കുവാനുള്ള സംഘപരിവാർ ശ്രമത്തെ തിരിച്ചറിയണമെന്നും ഇതിനെ ചെറുത്തു തോൽപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home