കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; സംസ്ഥാനത്ത്‌ 2.59 കോടി വോട്ടർമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 12:01 AM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,59,57,734 വോട്ടർമാരാണുള്ളത്‌. ഇതിൽ 1,25,36,261 പുരുഷന്മാരും 1,34,21,132 സ്‌ത്രീകളും 341 ട്രാൻസ്‌ജൻഡേഴ്‌സുമാണ്‌. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പതു നിയമസഭാ മണ്ഡലങ്ങൾ ഒഴിവാക്കിയാണ്‌ പട്ടിക പ്രസിദ്ധീകരിച്ചത്‌. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണിത്‌. ആകെ വോട്ടർമാരിൽ 87,188 പേർ പ്രവാസികളാണ്‌. 

നാൽപ്പതു മുതൽ 49 വരെ പ്രായപരിധിയിലാണ്‌ കൂടുതൽ വോട്ടർമാർ (55,01,168). എൺപതിനു മുകളിൽ പ്രായമുള്ള 6,86,698 വോട്ടർമാരുണ്ട്‌. 2,61,372 പേർ കന്നിവോട്ടർമാരാണ്‌. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) പട്ടിക ലഭിക്കും. സൂക്ഷ്മ പരിശോധനയ്‌ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും പട്ടികയുണ്ടാകും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽനിന്ന് പട്ടിക കൈപ്പറ്റി സൂക്ഷ്മപരിശോധന നടത്താം. 

കരടു പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28 വരെ സമർപ്പിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്‌ജ്യോതി നാഥ് അറിയിച്ചു. പുതുതായി പേരു ചേർക്കാനും തെറ്റുകൾ തിരുത്താനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കാനും ഈ കാലയളവിൽ അപേക്ഷിക്കാം. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷിക്കണം.

പതിനേഴ്‌ വയസ് പൂർത്തിയായവർക്ക് പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചശേഷം, ജനുവരി ഒന്ന്‌, ഏപ്രിൽ ഒന്ന്‌, ജൂലൈ ഒന്ന്‌, ഒക്ടോബർ ഒന്ന്‌ എന്നീ നാല് യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ തീയതിയിൽ അപേക്ഷ പരിശോധിക്കുകയും പട്ടികയിൽ ഇടംപിടിക്കുകയും ചെയ്യും. ശേഷം തിരിച്ചറിയൽ കാർഡ്  ലഭിക്കും. 2025 ജനുവരി ആറിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന്‌ യോഗ്യതാ തിയതിയായുള്ള അന്തിമ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home