തരിശല്ല ഇനി കൃഷിയിടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 11:45 PM | 0 min read

തിരുവനന്തപുരം > തരിശായി കിടക്കുന്നതും അനുയോജ്യവുമായ മുഴുവൻ ഭൂമിയും കൃഷിക്കായി പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ. ഇതിനായി നിയമനിർമാണം നടത്താൻ അടുത്ത നിയമസഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ക്രോപ്പ്‌ കൾട്ടിവേറ്റേഴ്‌സ്‌ കാർഡ്‌ എന്ന പേരിലായിരിക്കും നിയമം. സ്ഥല ഉടമ കൃഷി ചെയ്‌തില്ലെങ്കിൽ താൽപ്പര്യമുള്ള കർഷകർക്കോ, കർഷക കൂട്ടായ്‌മകൾക്കോ 11 മാസത്തേക്ക്‌ നൽകും. ഈ കാലപരിധിയിൽ വിളവ്‌ എടുക്കണം. സ്ഥല ഉടമക്ക്‌ നിശ്‌ചിത തുക നൽകണം. ഭൂമി  പണയപ്പെടുത്താമോ, മറ്റെന്തെങ്കിലും കാര്യങ്ങൾക്ക്‌ ഈടായോ നൽകാനാകില്ല.  11 മാസത്തിനുശേഷം ആവശ്യമെങ്കിൽ തുടർന്നും അതേ കർഷക കൂട്ടായ്‌മയ്‌ക്കോ, വ്യക്തിക്കോ ഭൂമി നൽകാം. വിള ഇൻഷൂറൻസ്‌, സർക്കാരിന്റെ വിവിധ സബ്‌സിഡികൾ , വായ്‌പ എന്നിവ ലഭിക്കും.

തരിശുഭൂമികൾ കൃഷിക്കായി വിട്ടുനൽകുന്നതിന്‌ കൃഷി വകുപ്പ്‌ നവോത്ഥാൻ എന്ന പദ്ധതിക്ക്‌ രൂപം നൽകിയിരുന്നു. ഇതിനായി  ഭൂമികൈവശമുള്ള വ്യക്തികളിൽനിന്നും  സ്ഥാപനങ്ങളിൽനിന്നും  താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു. ഇത്തരത്തിൽ 954 ‌ഏക്കർ ലഭിച്ചു. 92 കർഷകരും 17 ഭൂ ഉടമകളും രജിസ്‌റ്റർ ചെയ്‌തു.

സംസ്ഥാനത്തിന്‌ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കാനും ലക്ഷ്യമിടുന്നുണ്ട്‌. ഉൽപ്പാദനം 25 ലക്ഷം ടണ്ണാക്കി ഉയർത്തും. നിലവിൽ 1.15 ലക്ഷം ഹെക്ടറിലാണ്‌ കൃഷി. ഇതിൽനിന്ന്‌ 17.2 ലക്ഷം ടണ്ണാണ്‌ ഉൽപ്പാദനം.

ഇനി 28000 ഹെക്ടർ കണ്ടെത്തണം. തമിഴ്‌നാട്‌ അടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്ന്‌  എത്തുന്ന പച്ചക്കറികളിലെ  വിഷാംശം  കൂടുതലാണെന്ന്‌ സർക്കാർ കണ്ടെത്തിയിട്ടുണ്ട്‌. ഇതിനാൽ പുറത്തുനിന്നുള്ള വരവ്‌ നിയന്ത്രിച്ച്‌ ഉൽപ്പാദനം ഉയർത്താനുതകുന്നതാകും നിർദിഷ്ട ബിൽ.



deshabhimani section

Related News

View More
0 comments
Sort by

Home