കോടികളുടെ വായ്‌പതട്ടിപ്പ്‌ : മുസ്ലിംലീഗ്‌ നേതാവിനെതിരെ വിജിലൻസ്‌ കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 12:29 AM | 0 min read


എടക്കര
മലപ്പുറം ജില്ലാ സഹകരണ ബാങ്ക്‌ എടക്കര ശാഖയിൽനിന്ന് ബിനാമി പേരുകളിൽ കോടികളുടെ അനധികൃത വായ്‌പയെടുത്ത്‌ തിരിച്ചടയ്ക്കാതെ തട്ടിയ കേസിൽ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ ഇസ്മായിൽ മൂത്തേടത്തിനും മറ്റു ആറുപേർക്കുമെതിരെ വിജിലൻസ്‌ കേസെടുത്തു. ഇസ്‌മായിലിന്റെ ഭാര്യ റംലത്ത്‌, മകൻ ആസിഫലി, ബാങ്ക്‌ ശാഖാ  മുൻ  മാനേജർ തോമസ്‌ കുട്ടി, ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്ന മുസ്‌തഫ കമാൽ അഫ്‌സൽ, മുൻ ജനറൽ മാനേജർ സി എം ഫിറോസ്‌ ഖാൻ, കുഞ്ഞിമുഹമ്മദ്‌ എന്നിവർക്കെതിരെയാണ്‌ അന്വേഷണം.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക്‌ ഡയറക്ടറും മുസ്ലിംലീഗ്‌ ജില്ലാ സെക്രട്ടറിയുമായിരിക്കെയാണ്‌ ഇസ്‌മായിൽ ഭാര്യയുടെയും മകന്റെയും ബിനാമി പേരുകളിൽ കോടികളുടെ വായ്‌പയെടുത്തത്‌. ഇതിൽ 1.36 കോടിയുടെ മൂന്ന്‌ വായ്‌പയിലാണ്‌ പ്രാഥമിക അന്വേഷണം നടന്നത്‌.  ഒരുവായ്‌പമാത്രമാണ്‌ തിരിച്ചടച്ചത്‌. 2023 സെപ്‌തംബർ 26വരെ കുടിശ്ശിക ഉൾപ്പെടെ 2.5 കോടി തിരിച്ചടയ്ക്കാനുണ്ട്‌. ഭൂമിയുടെ മൂല്യം തെറ്റായി കാണിച്ച് വേണ്ടത്ര ഈടില്ലാതെയാണ്‌ വായ്‌പയെടുത്തത്‌. 

തിരിച്ചടവില്ലാത്തതിനാൽ ജപ്‌തി നടപടി തുടങ്ങിയെങ്കിലും മതിപ്പുവില ഇല്ലാത്തതിനാൽ വായ്‌പാ തുകപോലും  തിരിച്ചുപിടിക്കാനായില്ല.  വിജിലൻസിന്‌ ലഭിച്ച പരാതിയിൽ  പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബാങ്കിലുള്ള ഭൂരേഖകളും വായ്‌പാ വിവരങ്ങളും  ശേഖരിച്ചിരുന്നു. പലതിന്റെയും യഥാർഥ രേഖ കണ്ടെത്താനായിട്ടില്ല. പകർപ്പുകൾമാത്രമാണ്‌ ലഭിച്ചത്‌. പരാതിയിൽ കഴമ്പുണ്ടെന്ന്‌ കണ്ടെത്തി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകി. തുടർന്നാണ്‌ വിജിലൻസ്‌  എഫ്‌ഐആർ രജിസ്‌റ്റർചെയ്‌തതത്‌. വിജിലൻസ്‌ ഇന്‍സ്പെക്ടര്‍ പി ജ്യോതി കുമാറിനാണ്‌ അന്വേഷണ ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Home