റബറിന്‌ വീണ്ടും അവഗണന ; കർഷകർ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമൊന്നും ബജറ്റിൽ ഇല്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 12:15 AM | 0 min read


കോട്ടയം
ഇത്തവണത്തെ കേന്ദ്ര ബജറ്റിലും റബർ മേഖലയ്‌ക്ക്‌ നിരാശ. ഇറക്കുമതി തീരുവയും സബ്‌സിഡിയും വർധിപ്പിക്കുന്നതുൾപ്പെടെ കർഷകർ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ല. അന്താരാഷ്ട്ര വില താഴുകയും ആഭ്യന്തരവില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽകൂടി ഉണ്ടായിരുന്നെങ്കിൽ വലിയ ഉത്തേജനം ലഭിക്കുമായിരുന്നു. റബർ കർഷകർ കൂടുതലുള്ള കോട്ടയത്തുനിന്ന്‌ കേന്ദ്രമന്ത്രിയുണ്ടായിട്ടും കാര്യമുണ്ടായില്ല.

റബറിന്റെ അനിയന്ത്രിത ഇറക്കുമതി തടയുന്നതിനായി ഇറക്കുമതിച്ചുങ്കം വർധിപ്പിക്കണമെന്ന ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. 200 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യവും അവഗണിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന 180 രൂപ സബ്‌സിഡി മാത്രമാണ്‌ ഇപ്പോൾ ആശ്വാസം.

റബറിന്റെ ആവർത്തനകൃഷിക്കും പുതുകൃഷിക്കുമുള്ള സബ്‌സിഡി വർധിപ്പിക്കണമെന്ന ആവശ്യവും അവഗണിച്ചു. കേരളത്തിൽ 60 ശതമാനം റബർ തോട്ടങ്ങളും കാലാവധി പൂർത്തിയാക്കി ആവർത്തനകൃഷിക്ക്‌ കാത്തിരിക്കുകയാണ്‌. അതുകൊണ്ട്‌ പ്രത്യേക പാക്കേജ്‌ വേണമെന്ന ആവശ്യം ശക്തമായിരുന്നു. അതും പരിഗണിക്കപ്പെട്ടില്ല.

സബ്‌സിഡിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പരിഗണന കേരളത്തിനില്ല. ബജറ്റിൽ പതിവ് ഫണ്ടായി റബർ ബോർഡിന്‌ 320 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഇത്‌ മുൻവർഷത്തേക്കാൾ കൂടുതലാണെങ്കിലും ബോർഡിന്റെ ദൈനംദിന കാര്യങ്ങൾക്കേ തികയൂ.



deshabhimani section

Related News

View More
0 comments
Sort by

Home