ഉത്സവമായി ഏനാന്തി പാലത്തിന്റെ നിർമാണോദ‌്ഘാടനം

എടക്കര
വാദ്യമേളങ്ങളുടെ അകമ്പടിയിൽ വൻ ജനാവലിയെ സാക്ഷിയാക്കി കരിമ്പുഴക്ക് കുറുകെ നിർമിക്കുന്ന ഏനാന്തി പാലത്തിന്റെ പ്രവൃത്തി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി വി അൻവർ എംഎൽഎ അധ്യക്ഷനായി.10.93 കോടി രൂപയാണ് പദ്ധതി തുക. ആറ് സ്പാനുകളിലായി 128 മീറ്റർ നീളത്തിലും ഒമ്പതുമീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഇരുകരകളിലേക്കുമായി രണ്ടുകിലോമീറ്റർ അപ്രോച്ച് റോഡും നിർമിക്കും. സർക്കാർ കാലാവധി പൂർത്തിയാക്കുംമുമ്പ് പാലം നാടിന് സമർപ്പിക്കുമെന്ന് പി വി അൻവർ പറഞ്ഞു. ചുങ്കത്തറ, കരുളായി എന്നീ പഞ്ചായത്തുകളേയും നിലമ്പൂർ നഗരസഭയേയും ബന്ധിപ്പിക്കുന്ന പാലം കുടിയേറ്റ ഗ്രാമങ്ങളായ ഏനാന്തി, പനമണ്ണ, പള്ളിക്കുത്ത്, കൊന്നമണ്ണ, പുല്ലഞ്ചേരി എന്നിവിടങ്ങളിലെ ജനങ്ങൾക്ക‌് ഏറെ ഉപകാരമാകും.
വി പി ത്രിമുദി കൺസ്ട്രക്ഷൻ ഉടമ വി പി അർഷാദാണ് കരാറെടുത്തത‌്. എക്സിക്യൂട്ടീവ് എൻജിനിയർ പി കെ നാഷിം റിപ്പോർട്ട് അവതരിപ്പിച്ചു.
പാലത്തിനായി കൂടുതൽ സ്ഥലം വിട്ടുനൽകിയ വെള്ളാരംപാറ അബ്ദുറഹിമാൻ, ഉള്ളോർ പുത്തൻ പീടികയിൽ തങ്കമ്മ എന്നിവരെ സ്പീക്കർ പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതൻ, ചുങ്കത്തറ, കരുളായി പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സ്വപ്ന, അസൈനാർ, ജില്ലാ പഞ്ചായത്തംഗം ഷേർളി വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ടി കുഞ്ഞാൻ, വത്സമ്മ സെബാസ്റ്റ്യൻ, നിലമ്പൂർ നഗരസഭാംഗങ്ങളായ സുരേഷ് പാത്തിപ്പാറ, ശ്രീജ ചന്ദ്രൻ, ചുങ്കത്തറ, കരുളായി പഞ്ചായത്തംഗങ്ങളായ സുധീർ പുന്നപ്പാല, കോഴിക്കോടൻ ഷൗക്കത്ത്, മഞ്ജു സാജൻ, മിനി അനിൽകുമാർ, സൂസമ്മ മത്തായി, ഉഷ, സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, നിലമ്പൂർ ഏരിയാ സെക്രട്ടറി എം പത്മാക്ഷൻ എന്നിവർ സംസാരിച്ചു. മഞ്ചേരി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എസ് ഹരീഷ് സ്വാഗതവും അസി. എൻജിനിയർ റമീഷ് നന്ദിയും പറഞ്ഞു.
0 comments