സ്വരാത്മികയ്‌ക്ക് താണ്ടണം ദുരിതവഴി

വടകര > പതിനാല് വയസ്സുകാരി സ്വരാത്മികയുമായി നാദാപുരത്തെ പാലിയേറ്റീവ് തെറാപ്പി കേന്ദ്രത്തിലെത്താൻ അമ്മ സീമ ദിവസവും താണ്ടുന്നത് കഠിനപാത. വീട്ടിൽനിന്ന് പ്രധാന റോഡിലേക്ക് എത്താൻ വാഹനം പോകുന്ന വഴിയില്ല. ഭിന്നശേഷിക്കാരിയായ മകളുമായി അടുത്തുള്ള വിദ്യാലയത്തിന്റെ ഗേറ്റ് കടന്നുവേണം പുറത്ത് പോകാൻ. വീട്ടിലേക്ക് വാഹനത്തിന് വരാനാകുന്ന വഴിയെന്ന ആവശ്യവുമായാണ് പുറമേരി എസ്‌വി എൽപി സ്കൂളിന് സമീപം ‘ശ്രീലക്ഷ്മി'യിൽ സീമയും മകളും വടകരയിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിന് എത്തിയത്. സ്വരാത്മികക്ക് അരികിലെത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസ് പരാതി കേട്ടു. ഉടൻ പരിഹാരം കാണാൻ കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും മന്ത്രി നിർദേശംനൽകി. പുതുപ്രതീക്ഷയോടെയാണ് കുടുംബം മടങ്ങിയത്.
ജനിച്ച് എട്ടുമാസത്തിനുശേഷമുണ്ടായ അപസ്മാരത്തോടെയാണ് സ്വരാത്മിക ശാരീരികമായി തളർന്നത്. നടക്കാൻ കഴിയാത്ത അവസ്ഥ. നിരവധി ചികിത്സ നടത്തി. രണ്ടു മാസം മുമ്പ് നടന്ന ശസ്ത്രക്രിയക്കുശേഷം തീരെ നടക്കാനാവാതായി. പുറമേരി പഞ്ചായത്ത് സെക്രട്ടറിയോട് മന്ത്രി നേരിൽ വിവരം ആരാഞ്ഞശേഷം പെട്ടെന്നുതന്നെ പരിഹാരം കാണണമെന്നും നിർദേശിച്ചു.
0 comments