സതീശൻ സംഘപരിവാർ ഏജന്റാവരുത്‌: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 03:19 AM | 0 min read

കോഴിക്കോട്‌
ജനങ്ങൾ പടുത്തുയർത്തിയ മഹത്തായ സഹകരണ പ്രസ്ഥാനത്തെ  മാലപ്പടക്കം പോലെ പൊട്ടിക്കുമെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രഖ്യാപനം സംഘപരിവാർ അജൻഡ നടപ്പാക്കലാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കുക എന്നത്‌  ബിജെപിയുടെ അജൻഡയാണ്‌. ആ അജൻഡ നടപ്പാക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത പ്രതിപക്ഷ നേതാവ്‌ കേരള രാഷ്‌ട്രീയത്തിലെ പരിഹാസ്യ കഥാപാത്രമായി സ്വയം മാറിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.  
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പൊലീസ്‌ കമീഷണർ ഓഫീസിലേക്ക്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ നേതാക്കൾ നടത്തിയ കൊലവിളി കോഴിക്കോട്ടുകാരുടെ പ്രബുദ്ധതയെ  അപഹസിക്കുന്നതാണ്‌. ചില പൊലീസ്‌ ഉദ്യോഗസ്ഥരുടെയും സർക്കാർ ജീവനക്കാരുടെയും പേരെടുത്തു പറഞ്ഞുള്ള ഭീഷണി ഇതിനുദാഹരണമാണ്‌. കോഴിക്കോട്ട്‌ നേതാക്കൾ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ കോൺഗ്രസിന്‌ തന്റേടമുണ്ടോ? സതീശനും കെ സുധാകരനും പറയുന്നത്‌ കേട്ട്‌ പ്രവർത്തകർ ജനങ്ങളുടെ മേൽ കുതിരകയറാൻ വന്നാൽ അത്‌ അപകടമുണ്ടാക്കും. ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കേണ്ടിവരും. 
ബാങ്ക്‌ തെരഞ്ഞെടുപ്പിന്റെ മറവിൽ സിപിഐ എമ്മിന്റെ മേൽ കുതിരകയറാൻവരുന്ന നേതാക്കൾ, ചേവായൂർ ബാങ്ക്‌ ഭരണസമിതിയിലെ  പ്രബലമായ ഒരു വിഭാഗം കോൺഗ്രസിൽനിന്ന്‌ അകലാൻ ഇടയായതെങ്ങിനെയാണെന്ന്‌ പറയണം. പുതിയ നിയമനങ്ങൾക്ക്‌ കോഴ വാങ്ങി കോടിക്കണക്കിന്‌ രൂപ സമാഹരിച്ച്‌ കോൺഗ്രസ്‌ നേതൃത്വത്തിന്‌ കൊടുക്കണമെന്ന്‌ പറഞ്ഞപ്പോൾ അവർ വഴങ്ങിയില്ല. അതിനവരെ പുറത്താക്കി. കെപിസിസി പ്രസിഡന്റ്‌ ‘ജീവൻ വേണോ തടി വേണോ’ എന്ന്‌  ഭീഷണിപ്പെടുത്തി. 
  തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രവർത്തകർ വ്യാപകമായി കള്ളവോട്ട്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു. കള്ളവോട്ടിന്‌ പൊലീസ്‌ ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും കൂട്ടുനിന്നില്ല. ന്യായമായും നീതിയുക്തമായും പ്രവർത്തിച്ചവരെ തൊടാൻ സമ്മതിക്കില്ലെന്നും  മോഹനൻ പറഞ്ഞു.
 

 



deshabhimani section

Related News

View More
0 comments
Sort by

Home