Deshabhimani

ഇടറാതെ കൈപിടിക്കാൻ, വീടൊരുക്കാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 01:41 AM | 0 min read

 കോട്ടയം

വയനാട്‌ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ഡിവൈഎഫ്‌ഐ നിർമിച്ചുനൽകുന്ന വീടുകളുടെ ധനസമാഹരണത്തിന്‌ ജില്ലയിലെ പ്രവർത്തകർ സംഘടിപ്പിക്കുന്നത്‌ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ.    വെള്ളിയാഴ്‌ചവരെ പ്രവർത്തകർ സമാഹരിച്ചത്‌ 25 ലക്ഷത്തോളം. 
   ശനി, ഞായർ ദിവസങ്ങളിലും വിവിധ പ്രവർത്തനങ്ങൾ തുടരും. 
മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂണിറ്റുകൾ കേന്ദ്രീകരിച്ച്‌ വ്യത്യസ്‌തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചാണ്‌ തുക കണ്ടെത്തുന്നത്‌.    ഇവയ്‌ക്കുപുറമെ സുമനസ്സുകൾ തങ്ങളുടെ സമ്പാദ്യങ്ങൾ കൈമാറുന്നുമുണ്ട്‌. 
 
കടകളും 
ടൂർണമെന്റുകളും
 രാമപുരത്ത്‌ അതിജീവനത്തിന്റെ ബജിക്കട തുടങ്ങിയാണ്‌ പ്രവർത്തകർ ദുരിതബാധിതരെ ചേർത്തുനിർത്തിയത്‌. തിങ്കളാഴ്ച തുടങ്ങിയ കട ഞായറാഴ്ചവരെ പ്രവർത്തിക്കും. പുതുപ്പള്ളിയിൽ മീൻ കച്ചവടം നടത്തിയപ്പോൾ ചിങ്ങവനത്ത്‌ കപ്പ വിറ്റും ചേനപ്പാടി യൂണിറ്റും ചങ്ങനാശേരി ടൗൺ നോർത്ത്‌ കമ്മിറ്റിയും ചായക്കട നടത്തിയുമാണ്‌ തുക കണ്ടെത്തിയത്‌. അയർക്കുന്നം ബ്ലോക്കിലെ എല്ലാ മേഖലയിലും 10ന്‌ കിളിമീൻ വിൽപ്പനയും സംഘടിപ്പിക്കും. വിവിധയിടങ്ങളിൽ ബിരിയാണി, പച്ചക്കറി, പായസ കച്ചവടവും നടത്തുന്നുണ്ട്. തലനാട്‌ മേഖല 15ന്‌ ക്രിക്കറ്റ്‌ ടൂർണമെന്റും സംഘടിപ്പിക്കും. 
മീനടത്ത്‌ വീടും പറമ്പും വൃത്തിയാക്കി പണം സമാഹരിച്ചപ്പോൾ വീടുകൾ കയറിയിറങ്ങി പാഴ്‌വസ്‌തുക്കൾ ശേഖരിച്ചും ജില്ലയിലാകെ പ്രവർത്തകർ തുക കണ്ടെത്തുന്നു.
വാഹനങ്ങളുടെ 
കലക്ഷൻ തുകയും
കടുവാക്കുളത്തെ 10 ഓട്ടോറിക്ഷകളുടെ ഒരുദിവസത്തെ കലക്ഷനും വീടുനിർമാണത്തിനായിരുന്നു. കോട്ടയം–- മീനടം–- പാമ്പാടി റൂട്ടിൽ സർവീസ്‌ നടത്തുന്ന കല്യാണി ബസ്‌ ഒരുദിവസത്തെ കലക്ഷൻ കൈമാറി. നെടുംകുന്നത്ത്‌ വെള്ളിയാഴ്‌ച സർവീസ്‌ നടത്തിയ മൂന്ന്‌ ബസിന്റെ കലക്ഷനും ഭവനനിർമാണ ധനസമാഹരണാർഥം തന്നെ.
തങ്ങളുടേതായ്‌ കണ്ട്‌ നാടും
പാലാ വെള്ളഞ്ചൂർ ചാത്തംകുളം സാന്ദ്രയും കുടുംബവും 21 സെന്റ്‌ സ്ഥലമാണ്‌ നൽകിയത്‌. ജനപ്രതിനിധികൾ ഓണറേറിയവും വിവിധ മേഖലകളിലുള്ളവർ തങ്ങളുടെ ശമ്പളവും സമ്പത്തുമെല്ലാം ഡിവൈഎഫ്‌ഐക്ക്‌ കൈമാറുന്നുണ്ട്‌. പിറന്നാൾ സമ്മാനം കിട്ടിയ സ്വർണവള, മരിച്ചുപോയ അമ്മയുടെ ഓർമയ്‌ക്കായി സൂക്ഷിച്ച കമ്മൽ, കുട്ടികൾ കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം എന്നിവയെല്ലാം വയനാടിനായി  കൈമാറുന്നു. എല്ലാം നഷ്‌ടമായവരെ കൈപിടിച്ചുയർത്താൻ, നമുക്കൊപ്പം ചേർത്തണയ്‌ക്കാൻ. 


deshabhimani section

Related News

View More
0 comments
Sort by

Home