ഉദ്ഘാടനത്തിന് പൂർണസജ്ജം

കണ്ണൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് പൂർണസജ്ജം. ഇനി ലൈസൻസിനായുള്ള വ്യോമയാന മന്ത്രാലയത്തിന്റെ പരിശോധന ബാക്കി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡിജിസിഎ) പരിശോധന 17,18, 19 തീയതികളിൽ നടക്കുമെന്നാണ് സൂചന. കിയാൽ അധികൃതരുമായി ചർച്ചചെയ്താണ് പരിശോധനാ തീയതി ഡിജിസിഎ തീരുമാനിച്ചത്. മറ്റു തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ 17ന് പരിശോധനാ സംഘമെത്തും. ഡിജിസിഎ അംഗങ്ങളിൽ ചിലർ നേരത്തെ വിമാനത്താവളം സന്ദർശിച്ചതിനാൽ പരിശോധന പേരിനുമാത്രമായിരിക്കും. ലൈസൻസ് ലഭിക്കുന്നതോടെ വാണിജ്യസർവീസ് ആരംഭിക്കാനാവും.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വാണിജ്യ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ(പ്രൊസിജ്യർ) ഡൽഹിയിൽ ആരംഭിച്ചു. ജെറ്റ് എയർവേസ്, ഗോ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽനിന്ന് സർവീസ് നടത്താനുള്ള അനുമതിയായിട്ടുണ്ട്.
ശീതകാല സമയക്രമീകരണം തുടങ്ങുന്ന ഒക്ടോബർ 28 മുതൽ വിമാനകമ്പനികളുടെ സർവീസ് ഷെഡ്യൂളിൽ കണ്ണൂർകൂടി ഇടംപിടിക്കും.
സുതാര്യമായി വിമാനം പറത്താനുള്ള എല്ലാ സംവിധാനങ്ങളും ഒരുങ്ങിയെന്ന് തെളിയിക്കുന്നതായി പ്രളയകാലത്ത് നാവിക വിമാനങ്ങളുടെ കണ്ണൂർ വിമാനത്താവളത്തിലെ ലാൻഡിങ‌്. റൺവേ, പാസഞ്ചർ ടെർമിനൽ, സുരക്ഷാ സംവിധാനങ്ങൾ, കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ എന്നിവയൊക്കെ പൂർണ സജ്ജമാണ്.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), എയർപോർട്ട് ഇക്കോണമിക് റഗുലേറ്ററി അതോറിറ്റി (എഇആർഎ), ഇൻസ്ട്രുമെന്റൽ ലാൻഡിങ‌് സിസ്റ്റം(ഐഎൽഎസ്) പരിശോധനകളൊക്കെ വിജയകരമായാണ് പൂർത്തിയാക്കിയത്.









0 comments